ജയ്പുർ: ഇന്ത്യ-ന്യൂസിലാൻഡ് ട്വന്റി -20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒരൊറ്റ നോട്ടം കൊണ്ട് ഇന്ത്യൻ ബൗളർ ദീപക് ചഹർ നേടിയത് ഒരു ലക്ഷം രൂപ !.മാർട്ടിൻ ഗപ്ടിലിനെ പുറത്താക്കിയശേഷമുള്ള ചഹറിന്റെ നോട്ടമാണ് മത്സരത്തിലെ മികച്ച നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് ഒരു ലക്ഷം രൂപയാണ് സമ്മാനമായി ചഹറിന് ലഭിച്ചത്.
18-ാം ഓവർ എറിയാനെത്തിയ ചഹറിനെ ആദ്യ പന്തിൽ തന്നെ സിക്‌സടിച്ചാണ് ഗപ്ടിൽ വരവേറ്റത്. സിക്‌സടിച്ച ശേഷം പന്തുപോയ ഭാഗത്തേക്ക് നോക്കാതെ ഗപ്ടിൽ ചഹറിനു നേരെ രൂക്ഷമായി നോക്കുകയായിരുന്നു. ഈ നോട്ടം ടെലിവിഷൻ ക്യാമറകൾ ആവർത്തിച്ച് കാണിച്ചുകൊണ്ടിരുന്നു.
എന്നാൽ തൊട്ടടുത്ത പന്തിൽ ചഹർ പകരം വീട്ടി. ഗപ്ടിലിനെ ശ്രേയസ് അയ്യരുടെ കൈകളിലെത്തിക്കുകയായിരുന്നു ചഹർ.ശ്രേയസ് ക്യാച്ചെടുത്തപ്പോൾ ഗപ്ടിലിനെ കണ്ണെടുക്കാതെ രൂക്ഷമായി നോക്കിക്കൊണ്ടേയിരിക്കുകയായിരുന്നു ചഹർ.ചഹറിന്റെ ഈ നോട്ടം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
ഇതിന് പിന്നാലെ ചഹറിന്റെ മറ്റൊരു വീഡിയോയും ആരാധകർക്കിടയിൽ തരംഗമായി. മത്സരത്തിനിടെ ബൗണ്ടറി ലൈനിന് അരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന ചഹർ ഗാലറിയിലുണ്ടായിരുന്ന തന്റെ സഹോദരി മാലതിയോട് സംസാരിക്കുന്നതാണ് ഈ വീഡിയോ. ഇതിനിടയിൽ പ്രതിശുത വധു ജയാ ഭരദ്വാജ് എവിടെയാണെന്നും മാലതിയോട് ചാഹർ അന്വേഷിക്കുന്നുണ്ട്.
ന്യൂസിലാൻഡ് ഇന്നിംഗ്സിന്റെ എട്ടാം ഓവറിലാണ് സംഭവം. ഗ്യാലറിയിൽ നിന്ന് മാലതി ഒരുപാട് തവണ വിളിച്ച ശേഷമാണ് ചഹർ തിരിഞ്ഞുനോക്കിയത്. ഇതിന്റെ വീഡിയോ മാലതി ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ യു.എ.ഇയിൽ നടന്ന ഐ.പി.എൽ രണ്ടാം ഘട്ടത്തിനിടയിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ചഹർ, ജയ ഭരദ്വാജിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. മത്സരശേഷം സ്റ്റാൻഡിലുണ്ടായിരുന്ന ജയയുടെ അടുത്തെത്തി ചഹർ മോതിരം അണിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |