തിരുവനന്തപുരം: നഷ്ടം നികത്താൻ വൈദ്യുതി നിരക്ക് കൂട്ടാനുള്ള നടപടികൾക്ക് തുടക്കമിട്ട കെ.എസ്.ഇ.ബി, രാത്രികാല ഉപഭോഗത്തിന് ഉയർന്ന നിരക്ക് ആവശ്യപ്പെട്ടേക്കും. റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചാൽ അത് രാജ്യത്താദ്യമാകും.പുറത്തുനിന്ന് വൈദ്യുതി കിട്ടാനുള്ള പ്രയാസവും വിലവർദ്ധനവും കണക്കിലെടുത്താണിത്.ഡിസംബർ 31ന് മുമ്പ് കമ്മിഷന് താരിഫ് പെറ്റിഷൻ നൽകും.അടുത്ത ഏപ്രിൽ ഒന്നിന് പുതിയ നിരക്ക് നിലവിൽ വരും.
2019ലാണ് രണ്ടു വർഷത്തേക്ക് വൈദ്യുതി നിരക്ക് കൂട്ടിയത്. കഴിഞ്ഞ ഏപ്രിലിൽ പുതുക്കേണ്ടതായിരുന്നു. കൊവിഡും, നിയമസഭാ തിരഞ്ഞെടുപ്പും താരിഫ് നിർണ്ണയത്തിനായി റെഗുലേറ്ററി കമ്മിഷൻ കൊണ്ടുവന്ന വ്യവസ്ഥകളോടുള്ള വിയോജിപ്പും നിമിത്തം കെ.എസ്.ഇ.ബി താരിഫ് പെറ്റീഷൻ നൽകിയില്ല. 2019ൽ 3 ശതമാനം വർദ്ധനയാണ് അനുവദിച്ചത്. 7ശതമാനമാണ് ഏറ്റവും കൂടിയ വർദ്ധന.നാലു വർഷത്തേക്ക് നിരക്ക് വർദ്ധന നിശ്ചയിക്കണമെന്നാവും കെ.എസ്.ഇ.ബി ആവശ്യപ്പെടുക.
ശമ്പളപരിഷ്ക്കരണം വൻ ബാദ്ധ്യതയായി
263 കോടിയാണ് പ്രവർത്തന നഷ്ടം. ബിൽ വരുമാനം 13521കോടിയും. 2921 കോടി കുടിശികയാണ്. ഇതിന് പുറമെയാണ് ശമ്പളപരിഷ്ക്കരണം ഉണ്ടാക്കിയ വൻബാധ്യത. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണത്തിന് ആനുപാതികമായാണ് ശമ്പളവർദ്ധന. സാങ്കേതികവിഭാഗമെന്ന നിലയിൽ അതിനേക്കാൾ ഉയർന്ന നിരക്കിലാണ് ശമ്പളം നിർണ്ണയിക്കുന്നത്.
റെഗുലേറ്ററി കമ്മിഷന്റെ കണക്കനുസരിച്ച് 27000 ജീവനക്കാർ മതി. 33000ജീവനക്കാരുണ്ട്.
"വിശദമായ ചർച്ചകൾക്ക് ശേഷമേ നിരക്ക് വർദ്ധനയ്ക്ക് പെറ്റിഷൻ ഫയൽ ചെയ്യൂ.എത്ര കൂട്ടണമെന്ന് റെഗുലേറ്ററി കമ്മിഷനാണ് നിശ്ചയിക്കേണ്ടത്."
- കെ.കൃഷ്ണൻകുട്ടി
വൈദ്യുതി മന്ത്രി
" പ്രവർത്തന നഷ്ടവും, വരുന്ന രണ്ടു വർഷത്തെ പ്രതീക്ഷിത ചെലവും വരവും കണക്കാക്കിയാലേ എത്ര വർദ്ധന ആവശ്യമെന്ന് തീരുമാനിക്കാനാവൂ."
-ഡോ.ബി.അശോക്,
കെ.എസ്.ഇ.ബി. സി.എം.ഡി
ശമ്പള പരിഷ്കരണവും അധികജീവനക്കാരും
14489.41കോടി: ഈ വർഷത്തെ വരവ്
15830.17 കോടി: ശമ്പള പരിഷ്കരണത്തിന് മുമ്പുള്ള മൊത്തംചെലവ്
16928 കോടി: ശമ്പള പരിഷ്കരണത്തിന് ശേഷമുള്ള മൊത്തം ചെലവ്
6000 : അധിക ജീവനക്കാരായി റെഗുലേറ്ററി കമ്മിഷൻ കണ്ടെത്തിയത്
15487.94 കോടി: ഇത്രയും ജീവനക്കാരെ ഉൾപ്പെടുത്താതെ കമ്മിഷൻ അംഗീകരിച്ച ചെലവ്
998.53 കോടി: നടപ്പുവർഷം പ്രതീക്ഷിക്കുന്ന നഷ്ടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |