മാങ്ങാട്ടുപറമ്പ്: ദേശീയപാത വികസനത്തിൽ ധർമ്മശാലയിലെ തണ്ണീർപ്പന്തലും ഒടുവിൽ ഓർമ്മയാകുന്നു. കണ്ണൂരിനും തളിപ്പറമ്പിനും ഇടയിൽ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവർക്ക് കൗതുക കാഴ്ചയായിരുന്നു ഈ തണ്ണീർപ്പന്തൽ. ഒരു കാലത്ത് തികച്ചും വിജനമായിരുന്നു പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്കുള്ള വഴിയായ മാങ്ങാട്ടുപറമ്പ്.
ഭക്തർക്കും മറ്റു വഴിയാത്രക്കാർക്കും ദാഹശമനത്തിനായി പറശ്ശിനി മടപ്പുര ക്ഷേത്രമാണ് ഇവിടെ തണ്ണീർപ്പന്തൽ ഒരുക്കിയത്. പിന്നീട് പ്രദേശം ധർമ്മശാലയെന്ന പേരിലും അറിയപ്പെട്ടു. ഇഞ്ചിയും പച്ചമുളകും സ്വല്പം ഉപ്പും ചേർത്ത് തയ്യാറാക്കുന്ന മോരുവെള്ളമായിരുന്നു ആളുകൾക്ക് നൽകിയിരുന്നത്. പണ്ടുകാലത്ത് മൺകലത്തിൽ നിറച്ചുവയ്ക്കുന്ന വെള്ളം ചിരട്ട കൈലിൽ കോരി ദാഹിക്കുന്നവരുടെ കൈ കുമ്പിളിലേക്ക് പകരുകയായിരുന്നു പതിവ്. ഇതിനായി പറശ്ശിനി മടപ്പുര ഇവിടെ ജീവനക്കാരനെയും ഏർപ്പെടുത്തിയിരുന്നു.
കാലം മാറിയപ്പോൾ ആന്തൂർ നഗരസഭയുടെ ആസ്ഥാനകേന്ദ്രമായി ധർമ്മശാല വളർന്നു. കെൽട്രോൺ, പൊലീസ് പരിശീലന ക്യാമ്പ് എന്നിവയുടെ വരവ് തന്നെ ധർമ്മശാലയെ ഏറെ മാറ്റി. തുടർന്ന് ഒട്ടേറെ വ്യവസായ കേന്ദ്രങ്ങളും സമീപത്ത് ഉയർന്നുവന്നു.എൻജിനിയറിംഗ് കോളേജ്, സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസ്, കേന്ദ്രീയ വിദ്യാലയം തുടങ്ങിയവയെല്ലാം ചേർന്ന് ധർമ്മശാലയുടെ തിരക്ക് വർദ്ധിപ്പിച്ചു.
അടുത്തകാലം വരെ ഇവിടങ്ങളിലെത്തുന്നവർക്ക് തണ്ണീർപ്പന്തലിൽ നിന്ന് ദാഹജലം വിതരണം ചെയ്തിരുന്നു. കേന്ദ്രീയ വിദ്യാലയയിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് അനുഗ്രഹമായിരുന്നു. ഒട്ടേറെ തണൽമരങ്ങൾക്കും ദേശീയപാത വികസനം കോടാലിയായി . പാതയുടെ ഇരുഭാഗത്തുമുള്ള കെട്ടിടങ്ങളൊക്കെ പൊളിച്ചുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |