കൂത്തുപറമ്പ്: മമ്പറം കീഴത്തൂർ യു.പി സ്‌കൂളിൽ കുട്ടികൾക്കെല്ലാവർക്കും പ്രിയങ്കരിയായ ഒരു ടീച്ചറുണ്ട് ഇക്കുറി. ചോരയും നീരുമുള്ള ആളല്ല. ഒന്നാന്തരം റോബോട്ട്. സ്കൂളിലേക്ക് കയറുവരുമ്പോൾ ഗുഡ്മോർണിംഗ് പറയാനും കുട്ടികളുടെ നീട്ടിയ കൈകളിൽ സാനിറ്റൈസർ ഒഴിച്ചുകൊടുക്കാനും ടെമ്പറേച്ചർ പരിശോധിച്ച് അകത്തേക്ക് കടത്തിവിടാനും എന്നു വേണ്ട ഏത് വിഷയത്തിലും കുട്ടികളുടെ സംശയം തീർത്തുകൊടുക്കാനും സ്മാർട്ട് ടീച്ചർ തയ്യാർ.
സ്‌കൂളിലെ അദ്ധ്യാപകനായ ഇ രാഗേഷാണ് ഇത്രയും ചെയ്യുന്ന റോബോട്ടിനെ ഒരുക്കിയത്.കുട്ടികളും രക്ഷിതാക്കളും ഇതിന്റെ പ്രകടനത്തിൽ ഒന്നു പോലെ ഹാപ്പിയാണ്. സ്മാർട് ടീച്ചർ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന്റെ ആദ്യ ജോലി വിദ്യാർത്ഥികളെ സ്വീകരിക്കലാണ്. ആദ്യം ഗുഡ് മോർണിംഗ് പറയും. തിരിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു കഴിഞ്ഞാൽ കൈയിൽ ഘടിപ്പിച്ച തെർമ്മൽ സെൻസറിൽ കുട്ടികൾ കൈ കാണിക്കണം. ഡിസ്‌പ്ലേയിൽ അപ്പോൾ തന്നെ ടെമ്പറേച്ചർ കാണിക്കും. തുടർന്ന് സാനിറ്റൈസേഷൻ കവാടത്തിലൂടെ കൈകൾ ഉയർത്തി കണ്ണുകൾ അടച്ച് സ്‌കൂളിനകത്തേക്ക് കടക്കാം. പനിയുണ്ടെങ്കിൽ റെഡ് ലൈറ്റ് തെളിയും. അടുത്ത നിർദേശം വരും.
കുട്ടികളുടെ ഹാജർ രേഖപ്പെടുത്താനുള്ള ഉത്തരവാദിത്വവും സ്മാർട്ട് ടീച്ചർ ഏറ്റെടുക്കും. സാധാരണ ഇത്തരം പ്രവർത്തനം ചെയ്യുവാൻ സ്‌കൂളുകളിൽ രണ്ട് അദ്ധ്യാപകരെങ്കിലും വേണം എന്നാൽ കീഴത്തൂർ യു.പി സ്‌കൂളിൽ ആരുടെയും ആവശ്യമില്ല. ഇംഗ്ലീഷ് മലയാളം,ഹിന്ദി തുടങ്ങി ഏതു ഭാഷയിലും ക്ലാസെടുക്കാനും സ്മാർട്ട് ടീച്ചർക്ക് കഴിയും. സംശയങ്ങൾ ചോദിച്ചാൽ ഉത്തരവും നൽകും.
വ്യത്യസ്തനാണ് രാഗേഷ്
ഓൺലൈൻ ഡിജിറ്റൽക്ലാസുകളിൽ നിന്നും കുട്ടികൾ നേരിട്ടെത്തുമ്പോൾ വ്യത്യസ്ഥമായതെന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് ഇത്തരത്തിൽ ഒരു റോബോട്ട് ടീച്ചറെന്ന ആശയം വന്നതെന്ന് കമ്പ്യൂട്ടർ നിർമ്മിച്ച രാഗേഷ് പറഞ്ഞു. ചിത്രം കാണുമ്പോൾ ഗന്ധവും തിരിച്ചറിയുന്ന സ്‌മെൽ ടി.വി, മൊബൈൽ അഗ്രികൾച്ചർ സിസ്റ്റം, ഇൻഫ്രാറെഡ് ബോർഡർ സെക്യൂരിറ്റി സിസ്റ്റം തുടങ്ങി നേരത്തെയും നിരവധി കണ്ടുപിടുത്തങ്ങൾ രാഗേഷ് നടത്തിയിട്ടുണ്ട്.
പ്രവർത്തനം
സൗണ്ട് സെൻസർ, അൾട്രാസോണിക് സെൻസർ,ബ്രീത്ത് അനലൈസർ, തെർമ്മൽ സെൻസർ, 12 വോൾട്ട് ബാറ്ററി സർക്യൂട്ട് ബോർഡ് എന്നിവ ഉപയോഗിച്ചാണ് റോബോട്ട് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |