ചെന്നൈ: തമിഴ് ബ്രാഹ്മണ യുവാക്കൾക്ക് വധുവിനെ തേടി സമുദായ സംഘടന അന്വേഷണവുമായി ഉത്തരേന്ത്യയിലേക്ക്. തമിഴ്നാട്ടിൽ വിവാഹപ്രായമായിട്ടും അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന 40,000ഓളം ബ്രാഹ്മണ യുവാക്കളുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷൻ (ടി.ബി.എ) ഈ പ്രത്യേക ദൗത്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഉത്തർപ്രദേശ്, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിലേക്കാണ് ഇവർ അന്വേഷണം വ്യാപിപ്പിക്കുന്നത്. 30നും 40നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ ബ്രാഹ്മണ യുവാക്കളുടെ എണ്ണം കൂടി വരുന്നതായാണ് ടി.ബി.എയുടെ മുഖമാസികയുടെ നവംബർ ലക്കത്തിൽ പറയുന്നത്. 40,000 യുവാക്കൾ ജീവിത പങ്കാളികളെ കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഇവർക്ക് ഉത്തരേന്ത്യയിൽ നിന്ന് അനുയോജ്യരായ വധുക്കളെ കണ്ടെത്താൻ ഡൽഹി, ലക്‌നൗ, പാട്ന എന്നിവിടങ്ങളിൽ കോ-ഓർഡിനേറ്റർമാരെ നിയോഗിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എൻ. നാരായണന്റേതായി പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ പറയുന്നു. കൂടാതെ ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്നവരെ അസോസിയേഷന്റെ ചെന്നൈയിലെ ആസ്ഥാനത്ത് നിയമിക്കും.
വിവാഹപ്രായമുള്ള 10 ബ്രാഹ്മണ യുവാക്കളുണ്ടെങ്കിൽ യുവതികളുടെ എണ്ണം ആറ് മാത്രമാണെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും എൻ. നാരായണൻ പറഞ്ഞു.
തമിഴ്നാട്ടിലെ ജനസംഖ്യയുടെ മൂന്ന് ശതമാനമാണ് ബ്രാഹ്മണർ. അയ്യർ, അയ്യങ്കാർ എന്നീ രണ്ട് വിഭാഗങ്ങളാണ് ഇവരിലുള്ളത്. മുമ്പ് ഈ വിഭാഗങ്ങളിൽപ്പെട്ടവർ തമ്മിൽ വിവാഹം കഴിക്കാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇത് മാറിയിട്ടുണ്ട്.
മൂന്നുദിവസം നീളുന്ന വിവാഹച്ചടങ്ങുകൾ വലിയ ചെലവിന് കാരണമാകുന്നതിനാൽ ആഘോഷങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യവും തമിഴ് ബ്രാഹ്മണർക്കിടയിൽ ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |