കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് കേസിന്റെ ആസൂത്രകരിൽ ഒരാളും കൊല്ലം സ്വദേശിയുമായ ഡോക്ടർ അജാസ് ദുബായിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയതായി തീവ്രവാദ വിരുദ്ധ സേനയ്ക്ക് (എ.ടി.എസ്) വിവരം ലഭിച്ചു. കഴിഞ്ഞദിവസം പിടിയിലായ മുഖ്യകണ്ണി യൂസഫ് സിയയിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. നെടുമ്പാശേരി എ.ടി.എസ് ആസ്ഥാനത്ത് സിയയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വ്യാജ പാസ്പോർട്ടിലാണ് അജാസ് എത്തിയതെന്നാണ് വിവരം. സിയയും സമാനമായ പാസ്പോർട്ടിലാണ് നേരത്തെ രാജ്യത്ത് എത്തിയത്. അജാസ് എവിടെയാണെന്നത് സംബന്ധിച്ച് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല.
ബ്യൂട്ടി പാർലർ ഉടമയായ നടി ലീനയുമായി അടുത്ത സൗഹൃദമാണ് അജാസിനുണ്ടായിരുന്നത്. ലീനയുടെ കൈവശം കോടികളുണ്ടെന്ന് അറിഞ്ഞ അജാസ് സുഹൃത്ത് നിസാം സലീമും സിയയുമായി ചേർന്ന് പണം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. ബ്യൂട്ടി പാർലറിനു സമീപം നിസാം സലീമും അജാസും മുറിയെടുത്ത് താമസിച്ച് നിരീക്ഷണം നടത്തിയാണ് വിവരങ്ങൾ ശേഖരിച്ച് സിയയ്ക്ക് കൈമാറിയിരുന്നത്. സിയയാണ് ലീനയിൽ നിന്ന് 25 കോടി തട്ടാൻ രവി പൂജാരിക്ക് ക്വട്ടേഷൻ നൽകിയത്. ഭീഷണി ഫലിക്കാതെ വന്നതോടെ രവി പൂജാരി പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിന്റെ സഹായത്തോടെ ബ്യൂട്ടിപാർലറിനു നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് ശേഷം അജാസും നിസാമും സിയയും ഒളിവിൽ പോയി.
വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സിയ മുംബയ് വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ഒളിവിൽ കഴിയുന്ന നിസാം സലീമിനെക്കുറിച്ചും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ചോദ്യം ചെയ്യൽ തുടരുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |