പറവൂർ: കുടുംബവഴക്കിനിടെ ചുറ്റികകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ച ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. പറയകാട് വേട്ടുംതറ രാജേഷിനെതിരെയാണ് (42) വടക്കേക്കര പൊലീസ് കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സുമ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സുമ അപകടനില തരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 11നാണ് സംഭവം.
ഇവർ തമ്മിൽ വിവാഹമോചനത്തിന് കേസ് നൽകിയിട്ടുണ്ട്. എന്നാൽ ഇവർ ഒരുവീട്ടിലാണ് താമസിച്ചിരുന്നത്. രാജേഷ് ഇലക്ട്രീഷ്യനാണ്. രണ്ടുപേരുടെയും മുറികളിൽ നിരീക്ഷണകാമറ സ്ഥാപിച്ചിരുന്നു. സംഭവദിവസം സുമയുടെ മുറിയിലെ കാമറയുടെ കണക്ഷൻ വിച്ഛേദിച്ചത് സംബന്ധിച്ചുണ്ടായ തർക്കത്തിനിടെയാണ് രാജേഷ് ചുറ്റികകൊണ്ട് അടിച്ചതെന്ന് പൊലീസ് പറഞ്ഞു. സുമയെ ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് രാജേഷാണ്. ഇവിടെ നിന്ന് ചാലാക്ക മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുമയുടെ വീട്ടുകാർ ആശുപത്രിയിൽ എത്തിയതോടെ രാജേഷ് ഒളിവിൽപോയി. ഇവരുടെ മകനെ പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കി. കുട്ടിയെ മൂന്നു മാസത്തേക്ക് സുമയുടെ സംരക്ഷണയിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |