കാൻബെറ: ആസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ സുലഭമായി കാണുന്ന ചുവന്ന ഞണ്ടുകൾക്ക് ഇത് കുടിയേറ്റ കാലമാണ്. ദ്വീപിലുള്ള ദശലക്ഷക്കണക്കിന് ഞണ്ടുകളാണ് ഇണ ചേരാൻ കടലിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. റോഡുകളും പാലങ്ങളും കടന്ന് ആരേയും കൂസാതെയുള്ള യാത്ര ഒന്നു കാണേണ്ടത് തന്നെയാണ്. വടക്കു പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ഈ ദ്വീപിൽ നിന്ന് എല്ലാ വർഷവും ഒക്ടോബറിലോ നവംബറിലോ പെയ്യുന്ന മഴയ്ക്ക് ശേഷം ഞണ്ടുകൾ കൂട്ടത്തോടെ വനത്തിൽ നിന്നും സുദ്രത്തിലേക്ക് മുട്ടയിടാനായി പോകാറുണ്ട്. ഞണ്ടുകളുടെ പ്രജനന കാലമായതിനാലാണിത്. ഭൂമിയിലെ ഏറ്റവും വലിയ ജന്തുകുടിയേറ്റങ്ങളിൽ ഒന്നാണിത്.അമ്പത് ദശലക്ഷം അതായത് അഞ്ചുകോടിയോളം ഞണ്ടുകളാണ് ഇണചേരാൻ ഇങ്ങനെ കാട്ടിൽ നിന്ന് കടലിലേക്ക് യാത്ര പോകുന്നത്. ഇത്തരത്തിലുള്ള ചുവന്ന ഞണ്ടുകളുടെ തോടിന് കട്ടി കൂടുതലാണ്. റോഡിലൂടെയും ആസ്ട്രേലിയൻ സർക്കാർ ഇവർക്കായി പ്രത്യേകം നിർമ്മിച്ച പാലങ്ങളിലൂടെയും റോഡുകളിലൂടെയും പതിനായിരക്കണക്കിന് ഞണ്ടുകൾ പോകുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. എല്ലാ വർഷവും ഈ സമയത്ത് കാറുകൾ റോഡിലിറക്കാൻ അനുവാദമില്ല. റോഡുകൾ പൂർണ്ണമായും അടച്ചിടും. ഞണ്ടുകളുടെ ഈ കുടിയേറ്റക്കാഴ്ച്ച കാണാൻ വിനോദ സഞ്ചാരികളും എത്താറുണ്ട്.
ചിലപ്പോൾ കെട്ടിടത്തിന് മുകളിലും വാഹനത്തിലുമെല്ലാം ഇവ എത്തുമെന്നതിനാൽ ഞണ്ടുകൾ വീട്ടിൽ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും ദ്വീപ് നിവാസികൾ നടത്താറുണ്ട്. കടലിലേയ്ക്ക് ആദ്യം യാത്രതിരിക്കുന്നത് ആൺ ഞണ്ടുകളാണ്. ഇവരെ പെൺ ഞണ്ടുകൾ പിന്തുടരും. നവംബർ അവസാനത്തോടെ ഞണ്ടുകൾ കടൽത്തീരത്ത് എത്തുകയും ചെയ്യും. ഞണ്ടുകൾ പൊതുനിരത്തുകൾ കൈയ്യേറിയതോടെ ദ്വീപിന്റെ വടക്കു കിഴക്കൻ മേഖലയിലെ ഡ്രംസൈറ്റ് ജനവാസകേന്ദ്രത്തിലെ താമസക്കാർ ഞായറാഴ്ച ഏറെക്കുറേ വീടുകൾക്കുള്ളിൽ കുടുങ്ങിയ മട്ടിലായിരുന്നു. ആളുകളുടെ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി, റോഡിൽനിന്ന് ഞണ്ടുകളെ നീക്കം ചെയ്യേണ്ടിയും വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |