മലയാളത്തിന്റെ മഹാനടൻ അകാലത്തിൽ പൊലിഞ്ഞ ജയൻ തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് മുരളി ജയനെന്ന യുവാവ് രംഗത്ത് വന്നിരുന്നു. തന്റെ അമ്മയിൽ നിന്നും ലഭിച്ച അറിവാണ് ഇതിന് ആധാരമായി മുരളി ഉയർത്തുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ദയനീയവസ്ഥ ജയനെ സ്നേഹിക്കുന്നവർക്ക് വേദന പകരുന്നതാണെന്ന് സംവിധായകൻ ആലപ്പി അഷറഫ് പറയുന്നു. ജയന്റെ ചില രൂപസാദൃശ്യങ്ങൾ ദൈവം മുരളിക്ക് നൽകിയിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ അവകാശവാദം ശരിയാണോ എന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ ഇന്ന് നിലവിലുണ്ടെന്നും ആലപ്പി അഷറഫ് ചൂണ്ടിക്കാട്ടുന്നു. അത്തരം ഒരു ഫലം പുറത്ത് വരുന്നത് വരെ മുരളിയെ ജയന്റ മകനല്ലെന്ന് പറഞ്ഞ് അയാളെ അപമാനിക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജയന് ഒരു മകനുണ്ടോ...?
തനിക്ക് ജൻമം നല്കിയ പിതാവിനെ കുറിച്ച് അമ്മ നല്കിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മുരളി ജയൻ പൊതു സമൂഹത്തിൻ്റെ മുന്നിൽ നില്ക്കുന്നത് .
മലയാളികളുടെ മനസ്സിനെ കീഴടക്കിയ സാഹസീക നായകൻ ജയൻ്റെ ഏക മകനാണന്ന അവകാശവാദവുമായ് ഒരു ചെറുപ്പക്കാരൻ മലയാളിയുടെ പൊതു മനസ്സാക്ഷിയുടെ അംഗീകാരത്തിനായ് കൈകൂപ്പിനിലക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പലപ്പോഴും കാണുന്ന കൗതകം.
വ്യവസായ മന്ത്രിയും
കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന
TV തോമസിന് ഒരു മകനുണ്ടായിരുന്നു മാക്സൺ.
എൻ്റെ സിനിയറായ് ആലപ്പുഴ SDകോളേജിൽ പഠിച്ചിരുന്നു.
TVതാമസിൻ്റെ അവസാന കാലത്തായിരുന്നു മാക്സന് പുത്രനെന്ന അംഗീകാരം ലഭിച്ചത്.
അതിന് സാക്ഷ്യം വഹിച്ചത് സാക്ഷാൽ ഗൗരിയമ്മയും.
ജഗതി ശ്രീകുമാറിൻ്റെ മകൾ സ്വന്തം പിതാവിൻ്റെ കാൽതൊട്ട് വന്ദിക്കാൻ എത്തിയപ്പോൾ ദ്രൗപതിയെ പോലെ പരസ്യ വേദിയിൽ അപമാനിക്കപ്പെട്ടു. ആ പെൺകുട്ടിയുടെ കണ്ണീരും കേരളം കനിവോടെയാണ് കണ്ടത്.
ഒടുവിൽ ആ മകൾക്കും പിതൃത്വത്തിൻ്റെ അംഗീകാരം ലഭിച്ചു.
ഇപ്പോൾ മുരളിയെന്ന ഒരു ചെറുപ്പക്കാരൻ പൊതു സമൂഹത്തിൻ്റെ മുന്നിൽ ചില തെളിവുകൾ നിരത്തി തൻ്റെ പിതാവാണ് ജയൻ എന്ന് പറയുമ്പോൾ, ആ പുത്രൻ്റെ ദയനീയവസ്ഥ ജയനെ സ്നേഹിക്കുന്നവർക്ക് വേദന പകരുന്നതാണ്.
ജയൻ്റെ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല.
എന്നാൽ ജയൻ്റെ ചില രൂപസാദൃശ്യങ്ങൾ ദൈവം
മുരളിക്ക് നല്കിയിട്ടുണ്ടന്നത് നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
മുരളി ജയൻ്റെ മകനാണോയെന്ന് ശാസ്ത്രീയമായ പരിക്ഷണങ്ങളിലൂടെ തിരിച്ചറിയുവാനുള്ള സഹചര്യം ഇന്നു നിലവിലുണ്ട്.
അതിനുള്ള അവസരമൊരുക്കാൻ ഒരു പക്ഷേ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലൂടെ തീരുമാനമായേക്കാം. അതല്ലങ്കിൽ പരാതിക്കാർക്ക് നീതി പീഠത്തെ സമീപിക്കാം.
അതുവരെ , ജയൻ്റ മകനല്ലന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാം.
തൽക്കാലം അദ്ദേഹത്തെ ജയൻ്റെ മകനായ് തന്നെ നമ്മൾ കാണേണ്ടതല്ലേ..?
പിതൃത്വം അംഗീകരിച്ചുകിട്ടാനായ് കൈകൂപ്പിനിലക്കുന്ന നിസ്സഹായനോട് പരിഷ്കൃത സമൂഹം അങ്ങിനെയല്ലേ വേണ്ടത്...?
ആലപ്പി അഷറഫ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |