ആനയെന്ന കരയിലെ വമ്പനോടുളള സ്‌നേഹം തൃശൂർ അക്കിക്കാവ് സ്വദേശിയായ രാധാകൃഷ്‌ണൻ മാഷിന് വളരെ പണ്ടേ ഉണ്ടായിരുന്നതാണ്. ആ ഇഷ്‌ടം അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ച ശേഷം നീക്കിയിരുപ്പായുണ്ടായിരുന്ന പണമെല്ലാം നൽകി ഒരു സുന്ദരകുട്ടപ്പനായ കുട്ടിക്കുറുമ്പനെ സ്വന്തമാക്കുന്നതുവരെയെത്തി. അങ്ങനെ രാധാകൃഷ്ണൻ മാഷിന്റെ വീട്ടിലെത്തിയ കുഞ്ഞൻ ആനയാണ് അക്കിക്കാവ് കാർത്തികേയൻ ഇന്നത്തെ യുവഗജരാജൻ.
നന്നേ ചെറുപ്രായത്തിൽ ഏഴ് വയസിനോട് അടുപ്പിച്ച് പ്രായമുളളപ്പോൾ 2003ലാണ് കാർത്തികേയൻ ബീഹാറിൽ നിന്ന് കേരളത്തിൽ കൊല്ലത്തെത്തിയത്. എല്ലാ വർഷവും കർക്കിടകമാസത്തിൽ നടക്കുന്ന വടക്കുംനാഥൻ ആനയൂട്ടിന് ആനയെ കണ്ടിരുന്ന രാധാകൃഷ്‌ണൻ മാഷിന് കാർത്തികേയനെ 'ക്ഷ' പിടിച്ചു. അങ്ങനെ തന്റെ സമ്പാദ്യമെല്ലാം നൽകി മാഷ് ആനയെ സ്വന്തമാക്കി.
നിറഞ്ഞ സ്‌നേഹത്തോടെ ആനയെ നോക്കുന്ന രാധാകൃഷ്‌ണൻ മാഷിന് ഇന്നേവരെ ഒരു തലവേദനയും കാർത്തികേയൻ ഉണ്ടാക്കിയിട്ടില്ല. കുട്ടിക്കുറുമ്പിന്റെ പ്രായത്തിൽ കൂൾഡ്രിംഗ്‌സ് സൂത്രത്തിൽ കുടിക്കുകയും മേളത്തിനിടെ വിളക്കുമായി മുന്നിൽ നിൽക്കുന്ന നമ്പീശന്റെ മുണ്ട് സൂത്രത്തിൽ അഴിച്ചെടുക്കുകയും സദാ തുളളിക്കളിക്കുകയും ചെയ്യുമായിരുന്നു കാർത്തികേയൻ.
എന്നാലിന്ന് ഗജലക്ഷണങ്ങളിൽ മുന്നിലുളള കാർത്തികേയൻ മേളപറമ്പുകളുടെയും ഉത്സവങ്ങളുടെയും മുൻനിരയിലേക്ക് അതിവേഗം പടികൾ കയറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |