പട്ടുവം: പ്രമുഖ തെയ്യം കോലധാരിയും ഏഴോം ഗ്രാമത്തിൽ വണ്ണാൻ സമുദായത്തിൽ തെയ്യം കെട്ടാനുള്ള അവകാശം പാരമ്പര്യമായി കല്പിച്ചുകിട്ടിയ ജന്മാരിയുമായ കേണ്ണാത്തെ മേലേത്ത് വളപ്പിൽ പദവി ഒഴിയുന്നു. പെരുവണ്ണാൻ പദവി ഒഴിയുകയാണെന്ന് അറിയിച്ചുകൊണ്ട് ഏഴോം കൊഴിച്ചിക്കാവ് കാരണവർ തൊട്ടുള്ള സ്ഥാനികർക്കുമായി കത്ത് നല്കിയിരിക്കുകയാണ് ഈ 76കാരൻ. കൊഴിച്ചിക്കാവ് നല്കുന്ന മറുപടിക്കായി കാത്തിരിക്കുകയാണിദ്ദേഹം.
കൊവിഡ് വ്യാപന സമയത്ത് കോട്ടക്കീൽ കക്കരക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ കോളുമായി ബന്ധപ്പെട്ട് ജന്മാരിയും ക്ഷേത്രകമ്മിറ്റിയുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് കാവിലെ തെയ്യം ഉക്ഷേിച്ചു. പല തെയ്യങ്ങളും കെട്ടാനായി പുറത്തുനിന്ന് കോലധാരികളെ എത്തുമ്പോൾ നിലവിലുള്ള വേതനം തികയാറില്ല. ജന്മാരിക്ക് ഇതുമൂലം കനത്ത നഷ്ടം നേരിടേണ്ടിവരികയാണെന്നുംകുഞ്ഞിരാമപ്പെരുവണ്ണാൻ പറയുന്നു. പുറത്തുനിന്ന് എത്തിക്കുന്ന കോലധാരികൾക്ക് പറഞ്ഞ തുക നൽകേണ്ടിവരും. ക്ഷേത്രങ്ങളിൽ നിന്ന് നൽകുന്ന തുക പലപ്പോഴും ഇതിന് തികയില്ല.
കുറിത്തട്ടുകാരനും കൈവിളക്കുകാരനും വെവ്വേറെയാണ്. മുഖത്തെഴുത്തുകാരന്റെ പ്രതിഫലത്തേക്കാൾ വരും തിരിയോല വെട്ടി ഉടയും മുടിയും തീർക്കുന്നയാൾക്ക്.
വർഷംതോറുമുള്ള കല്പന കളിയാട്ടത്തിൽ നിന്നുള്ള കോളുകൊണ്ട് ജന്മാരിക്കു പിടിച്ചുനിൽക്കാനാവില്ല.
കൊവിഡ് വന്നതോടെ തെയ്യംകെട്ടില്ലാതെ വരുമാനം പാടേ നിലച്ചു. മുൻകാലങ്ങളിൽ ആടിവേടൻ തുടങ്ങിയ അനുഷ്ഠാനങ്ങളിൽ നിന്നുള്ള വരുമാനം ലഭിച്ചിരുന്നു. ഇപ്പോൾ അതുമില്ല. ഇങ്ങനെ കഴിയുമ്പോൾ നേർച്ചയായും പ്രാർത്ഥനയായും പലവീടുകളിലും സ്ഥാനങ്ങളിലും മുത്തപ്പൻ വെള്ളാട്ടം പോലുള്ള കോലങ്ങൾക്കായി ജന്മാരികളെ തഴഞ്ഞ് പുറത്തുനിന്ന് കോലധാരികളെ കൊണ്ടുവരുന്നത് തന്റെ വയറ്റത്തടിക്കുന്ന കാര്യമാണ്. വരുമാനനഷ്ടത്തിന് പുറമെ അപമാനകരം കൂടിയാണിത്- കുഞ്ഞിരാമപെരുവണ്ണാൻ പറയുന്നു. പ്രായം കൂടിവരുന്ന കാര്യവും കത്തിൽ ഇദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
കുഞ്ഞിരാമപെരുവണ്ണാൻ
കുപ്പത്തിനടുത്ത ആനക്കീൽ കോട്ടത്ത് തെയ്യം കെട്ടിയാടി തുടക്കം. കണ്ണൂർ കളക്ടറേറ്റ് ഹാളിൽ പുലികണ്ഠൻ തെയ്യത്തെ അവതരിപ്പിച്ചു.കാവാലം നാരായണ പണിക്കരുടെ നിർദ്ദേശത്തിൽ കനകക്കുന്ന് കൊട്ടാരത്തിലും ദക്ഷിണാഫ്രിക്കയിലും റഷ്യയിലുമെല്ലാം തെയ്യമാടിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തെയ്യങ്ങൾ അവതരിപ്പിച്ചു.
ഏഴോത്തെ മൂത്തേടത്ത് ഇല്ലക്കാരുടേതാണ് കക്കരക്കാവ് ക്ഷേത്രം. ഇല്ലക്കാരുടെ അനുവാദത്തോടെയാണ് നാട്ടുകാരുടെ കമ്മിറ്റി കളിയാട്ടം നടത്തുന്നത്. കൊവിഡ് സമയമായതുകൊണ്ട് പൊതുപിരിവു സാദ്ധ്യമല്ലായിരുന്നു. വരുമാനം കുറഞ്ഞതുകൊണ്ടു അവസാനം കിട്ടിയ കോളിൽ സന്തോഷിക്കണമെന്നാണ് പറഞ്ഞത്. എന്നാൽ പെരുവണ്ണാൻ അതിനുനിന്നില്ല. പിന്നെ കളിയാട്ടം വേണ്ടെന്നുവെക്കുക മാത്രമെ കമ്മിറ്റിക്കു മാർഗമുണ്ടായുള്ളൂ. ഇവിടെ ജന്മാരിയുടെ പ്രശ്നമില്ല. ഇല്ലക്കാരുടേതാണ് അന്തിമ തീരുമാനം-
കോട്ടക്കീൽ കക്കരക്കാവ് പ്രതിനിധി സുധാകരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |