കോലഞ്ചേരി: മദ്യലഹരിയിൽ വീട്ടിലെത്തി അമ്മയെ ഉപദ്രവിച്ച അനുജനെ ജ്യേഷ്ഠൻ കത്രിക കൊണ്ട് കുത്തിക്കൊന്നു. മറ്റക്കുഴി അയിരാറ്റിൽ പരേതനായ ഹരിയുടെ മകൻ ശ്രീനാഥാണ് (29) ആണ് സഹോദരൻ ശ്രീകാന്തിന്റെ (33) കുത്തേറ്റ് മരിച്ചത്. ശ്രീകാന്തിനെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. മൂവരും താമസിക്കുന്ന വീട്ടിൽ മിക്കദിവസവും ശ്രീനാഥ് മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നതും അമ്മയെ ആക്രമിക്കുന്നതും പതിവായിരുന്നു. ഉന്നത ബിരുദധാരിയായ ഇയാൾ നേരത്തെ ലഹരിമുക്ത ചികിത്സക്ക് വിധേയനായിട്ടുണ്ട്. സംഭവദിവസവും പതിവുപോലെ ബഹളമുണ്ടാക്കിയതിനെ ജ്യേഷ്ഠൻ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരും തമ്മിലുണ്ടായ ബഹളത്തിനിടയിൽ തടസം പിടിക്കാനെത്തിയ അമ്മ സതിയെ ശ്രീനാഥ് ക്രൂരമായി ഉപദ്രവിച്ചപ്പോൾ സമീപത്തിരുന്ന കത്രികയെടുത്ത് കുത്തിയെന്നാണ് ശ്രീകാന്ത് പൊലീസിന് നൽകിയ മൊഴി.
ബഹളം കേട്ടെത്തിയ നാട്ടുകാർ ശ്രീനാഥിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
പ്രതിക്കെതിരെ ബോധപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കോലഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ ടി. ദിലീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിരമിച്ച ആയുർവേദ ഡോക്ടറാണ് സതി. ശ്രീനാഥിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |