കവർന്നത് നാലരലക്ഷം രൂപയുടെ സാധനങ്ങൾ
ചങ്ങനാശേരി: അടഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. തിരുവല്ല തുകലശേരി ശരത് ശശി(33), കായംകുളം പുല്ലുകുളങ്ങര സുധീഷ്(35) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വിറ്റ്സർലാന്റിൽ കുടുംബസമേതം താമസിക്കുന്ന മാമ്മൂട് പാറുകണ്ണിൽ ജോസഫ് ദേവസ്യയുടെ വീട്ടിലാണ് മോഷണം നടന്നത്. വിദേശ നിർമിതവും വിലപിടിപ്പുള്ളതുമായ പൈപ്പ് ഫിറ്റിംഗ്സ്, ഉരുളി, നിലവിളക്ക്, പാത്രങ്ങൾ എന്നിവ ഉൾപ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികളാണ് മോഷണം പോയത്.
വിദേശത്തായിരുന്ന ജോസഫ് ദേവസ്യയും കുടുംബവും രണ്ട് മാസം മുൻപ് നാട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സമാന രീതിയിൽ മോഷണം നടത്തുന്ന കുറ്റവാളികളെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം സബ് ജയിലിൽ കഴിഞ്ഞിരുന്ന ശരത്തിനേയും സുധീഷനേയും പിടികൂടാൻ കഴിഞ്ഞത്.
ശരതും സുധീഷും വൈകുന്നേരങ്ങളിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവയ്ക്കും. പിന്നീട്, രാത്രിയിൽ എത്തി മോഷണം നടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ അജീബ്, എസ്.ഐ അഖിൽദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |