മാഹി: കാലങ്ങളായി മയ്യഴിയുടെ ആകാശത്ത് കാഴ്ചാവിരുന്നൊരുക്കിയ വെള്ളവയറൻ കടൽപരുന്തുകൾ തീരം വിട്ടതായി വനംവകുപ്പുദ്യോഗസ്ഥർ. പ്രതിവർഷ സെൻസസിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചത്.
കടലിനോട് ചേർന്ന് അൽപ്പമകലെയുള്ള കുന്നിൽ മുകളിലെ മുൻസിപ്പൽ പൊതുശ്മശാനത്തിലെ ഞാവൽമരത്തിലാണ് ഇവ കൂടുവെച്ചിരുന്നത്. വാതകശ്മശാനമാക്കുന്നതിന്റെ ഭാഗമായി ചുറ്റുവട്ടത്തുള്ള മരങ്ങളാകെ മുറിച്ച് മാറ്റിയതോടെയാണ്
ഇവ തീരം വിട്ടതെന്ന് കരുതുന്നു.
കൊയിലാണ്ടി മുതൽ കാസർകോട് വരെയുള്ള പ്രദേശങ്ങളിലെ ചില കടലോര പ്രദേശങ്ങളിലെ ഉയരമുള്ള സ്ഥലത്തെ, ശാന്തമായ അന്തരീക്ഷമുള്ള മരങ്ങളിലാണ് ഇവ കൂടു വെക്കാറുള്ളത്. പ്രസിദ്ധമായ മാഹി പുത്തലം ക്ഷേത്രത്തിന് മുന്നിലെ വളമാരി പറമ്പിലെ കൂറ്റൻ മരത്തിലാണ് ഇവ നേരത്തെ കൂടു വെച്ചത്.പ്രജനനകാലം തൊട്ട് കുഞ്ഞുങ്ങൾ പറക്കമുറ്റതാകുന്നത് വരെ ഇവയുടെ ആകാശത്തെ അഭ്യാസപ്രകടനങ്ങൾ കാണാനും നിരീക്ഷിക്കാനും കേരളത്തിന്നകത്തും പുറത്തുമുള്ള പക്ഷി നിരീക്ഷകരും, പ്രകൃതി സ്‌നേഹികളും ആഴ്ചകളോളം മയ്യഴിയിൽ താമസിക്കാറുണ്ടായിരുന്നു'
സാധാരണകടൽ പരുന്തിന്റെ മൂന്നിരട്ടി വലുപ്പമുള്ള ഈ കൂറ്റൻ പക്ഷിയുടെ അടിഭാഗം തൂവെള്ള നിറമായിരിക്കും. ആകാശത്തിൽ ഏറെ ദൂരം ഉയർന്ന് പറക്കുയും പെട്ടെന്ന് ഊർന്നിറങ്ങി നിലം തൊടും മുമ്പ് പൊടുന്നനെ ഉയർന്ന് പൊങ്ങുകയും ചെയ്താണ് ഇവരുടെ അഭ്യാസപ്രകടനം. ആഴക്കടലിലേക്ക് ഊളിയിട്ട് കടൽപ്പാമ്പുകളെ കൊത്തിയെടുത്ത് മരത്തിൻ കൊമ്പിലെ കുഞ്ഞുങ്ങൾക്ക് എത്തിച്ച് കൊടുക്കുന്നതും കൗതുകമുള്ള കാഴ്ചയായിരുന്നു.
മരത്തിൽ നിന്ന് താഴെ വീഴുന്ന കുഞ്ഞുങ്ങൾക്ക് പറന്നുയരാൻ കഴിയാതെ വന്ന സന്ദർഭങ്ങളിൽ പ്രദേശത്തുകാരനായ വളമാരി വേണുവായിരുന്നു മാസങ്ങളോളം ഇവയെ ഭക്ഷണം നൽകി വളർത്തിയിരുന്നത്. മാഹി മുൻസിപ്പാൽ ഓഫീസിലെ ഡ്രൈവർ പുഷ്പൻ, കെട്ടിനകത്ത് പ്രദിശൻ, ശ്രീകുമാർ ഭാനു, ബി.ബാലപ്രദീപ് ,രസാനന്ദ് തുടങ്ങിയ പ്രകൃതി സ്‌നേഹികളുടെ ശക്തമായ ഇടപെടലുകളാണ് ഒരു പരിധി വരെ വർഷങ്ങളായി ഇവയെ സംരക്ഷിച്ചു നിർത്തിയത്.
വർഷങ്ങർക്ക് മുമ്പ് ഒരു പ്രജനനകാലത്ത് ഈ മരം മുറിക്കാൻ സ്ഥലമുടമ തയ്യാറായപ്പോൾ പ്രകൃതി സ്‌നേഹികളുടെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ഒടുവിൽ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പറന്ന് തുടങ്ങിയതിന് ശേഷമാണ് മരം മുറിച്ച് മാറ്റിയത്.മരത്തിലുണ്ടായിരുന്ന കൂട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒരിഞ്ചിലേറെ വലുപ്പമുള്ള മരക്കഷ്ണങ്ങൾ കൊണ്ടാണ് ഇവ കൂടു നിർമ്മിക്കുന്നത്. കൂട് പുതുക്കിപ്പണിയുകയാണ് പതിവ്. വളമാരി പറമ്പിലെ ആവാസം നഷ്ടമായതോടെ മഞ്ചക്കൽ ദേശത്തെ കൂറ്റൻ മരത്തിലേക്ക് ഇവ മാറുകയായിരുന്നു. .ഇവയും മുറിക്കപ്പെട്ടതോടെ,
വനാന്തരീക്ഷമുള്ള കുന്നിലെ നെറുകയിലുള്ള ശ്മശാനപറമ്പിലെ ഞാവൽ മരത്തിലേക്ക് ചേക്കേറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |