തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനവും കെ.പി.സി.സി അച്ചടക്കസമിതി രൂപീകരണവും ഒറ്റയടിക്ക് നടത്തിയെടുക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം ചർച്ചകൾ സജീവമാക്കി. പരമാവധി പത്ത് ദിവസത്തിനകം തീരുമാനം വരുന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.
തിങ്കളാഴ്ചയോടെ കൂടിയാലോചനകൾ സജീവമാക്കും. യുവനിരയ്ക്ക് കൂടിയ പ്രാതിനിദ്ധ്യമുറപ്പാക്കിക്കൊണ്ട് നാല്പത് പേരെയെങ്കിലും കെ.പി.സി.സി സെക്രട്ടറിമാരാക്കാനുള്ള ആലോചനയാണ് നടക്കുന്നത്. ഒരു ജനറൽസെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്ന തോതിലാകും സെക്രട്ടറിമാരുടെ നിയമനം. സംഘടനാകാര്യങ്ങളിൽ ജനറൽസെക്രട്ടറിമാരെ സഹായിക്കലാവും പ്രധാന ചുമതല. സെക്രട്ടറിമാരെ നിർവാഹകസമിതിയുടെ ഭാഗമാക്കില്ല. ജനറൽസെക്രട്ടറിമാർക്കുള്ള സംഘടനാ, ജില്ലാ ചുമതലകൾ അടുത്തയാഴ്ചയോടെ വിഭജിച്ചുനൽകും. ജില്ലാചുമതല ലഭിക്കുന്ന ജനറൽസെക്രട്ടറിയുടെയും ഡി.സി.സി പ്രസിഡന്റിന്റെയും മേൽനോട്ടത്തിലാകും ഡി.സി.സി ഭാരവാഹികളെ കണ്ടെത്താനുള്ള ചർച്ചകൾ നടക്കുക.
ചെയർമാനും രണ്ടോ മൂന്നോ അംഗങ്ങളും ഉൾപ്പെടുന്നതാകും കെ.പി.സി.സി അച്ചടക്കസമിതി. കെ. മോഹൻകുമാർ, വി.എസ്. വിജയരാഘവൻ തുടങ്ങിയവരുടെ പേരുകൾ അച്ചടക്കസമിതിയിലേക്ക് പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |