തിരുവനന്തപുരം: ഒരു വർഷത്തോളം നീണ്ട കർഷകസമരങ്ങൾക്ക് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കുമ്പോൾ, ഈ വിജയത്തിൽ കേരള നിയമസഭയ്ക്കും അഭിമാനിക്കാം.
വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയത്തിലൂടെ ആദ്യം ശബ്ദമുയർത്തിയ രാജ്യത്തെ നിയമസഭ കേരളത്തിലേതാണ്. കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനായി സഭാസമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശ ഗവർണർ ആദ്യം തള്ളി. വിട്ടുകൊടുക്കില്ലെന്ന വാശിയിൽ വീണ്ടും മന്ത്രിസഭ മറ്റൊരു തീയതിയിൽ ചേരാനുള്ള ശുപാർശയുമായി ഗവർണറെ സമീപിച്ചു. ഒടുവിൽ,ഭരണഘടനാ ബാദ്ധ്യതയ്ക്ക് വഴങ്ങി ഗവർണർ അനുവദിക്കുകയായിരുന്നു. കർഷകസമരം 35 ദിവസം പിന്നിട്ടപ്പോഴാണ് കഴിഞ്ഞ വർഷം ഡിസംബർ 31ന് കേരള നിയമസഭ പ്രത്യേക സമ്മേളനം ചേർന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്. പിന്നീട് മറ്റ് ചില ബി.ജെ.പിയിതര സംസ്ഥാന സർക്കാരുകളും ഇത് പിന്തുടർന്നു.
ഡിസംബർ 23ന് പ്രമേയം പാസാക്കാനായി സഭാസമ്മേളനം വിളിക്കാനുള്ള നീക്കങ്ങൾക്ക് തടയിട്ടത് കീഴ്വഴക്കങ്ങൾ മറികടന്നുള്ള ഗവർണറുടെ ഇടപെടലായിരുന്നു. രണ്ട് മാസം മുമ്പ് കേന്ദ്രസർക്കാർ പാസാക്കിയ നിയമത്തിനെതിരെ ,അപ്പോൾ സഭ ചേർന്ന് പ്രമേയം പാസാക്കാൻ എന്ത് അടിയന്തരസാഹചര്യമാണെന്നായിരുന്നു ഗവർണറുടെ ചോദ്യം. സർക്കാരിന്റെ ശുപാർശ തള്ളുന്നത് ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് സർക്കാർ മറുപടി നൽകി. ഗവർണർ വഴങ്ങാതിരുന്നതോടെ സമ്മേളനം ഉപേക്ഷിക്കേണ്ടിവന്നു.. സംസ്ഥാന ഭരണത്തലവനെന്ന നിലയിൽ ഗവർണറുടേത് ഉപദേശക പദവി മാത്രമാണെന്നും, മന്ത്രിസഭാ തീരുമാനത്തെ തള്ളാനൊന്നും അനുവാദമില്ലെന്നും വ്യക്തമാക്കിയാണ് രണ്ടാമതും മന്ത്രിസഭ ചേർന്ന് ഡിസംബർ 31ന് സഭാസമ്മേളനം ചേരാൻ ശുപാർശ നൽകിയത്. ഇതിന് ഗവർണർക്ക് അനുമതി നൽകാതിരിക്കാനായില്ല. സഭാ സമ്മേളനത്തിനെതിരെ വാളോങ്ങിയ ഗവർണർ പക്ഷേ, ജനുവരി എട്ടിന് പുതിയ വർഷത്തെ നയപ്രഖ്യാപനത്തിൽ കേന്ദ്ര വിരുദ്ധ പരാമർശങ്ങളെല്ലാം വായിച്ചത് ആന്റി ക്ലൈമാക്സായി.
കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ കാർഷിക നയത്തിനെതിരായ രാഷ്ട്രീയ സന്ദേശമെന്ന നിലയിലാണ് പ്രത്യേക സമ്മേളനം സർക്കാർ വിളിച്ചത്. പ്രമേയത്തിൽ വരികൾ ഒന്നുകൂടി കടുപ്പിക്കാനുദ്ദേശിച്ച് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി സഭ വോട്ടിനിട്ട് തള്ളിയെങ്കിലും, ഭരണ-പ്രതിപക്ഷങ്ങൾ യോജിച്ചാണ് പ്രമേയം പാസാക്കിയത്. സഭയിലുണ്ടായിരുന്ന ഏക ബി.ജെ.പി അംഗം ഒ. രാജഗോപാൽ പ്രസംഗത്തിൽ പ്രമേയത്തോട് വിയോജിച്ചെങ്കിലും, പാസാക്കുന്നതിനെ അനുകൂലിച്ചു. അതോടെ, വെട്ടിലായത് ബി.ജെ.പി നേതൃത്വമായിരുന്നു.
കർഷകസമരത്തിൽ സജീവ സാന്നിദ്ധ്യമായി മലയാളി മുഖങ്ങൾ
ഒരു വർഷം നീണ്ട കർഷക സമരത്തിന്റെ മുൻനിരയിൽ സജീവസാന്നിദ്ധ്യമായി നിലകൊണ്ടവരിൽ കേരളത്തിലെ സി.പി.എം നേതാക്കളും. മുൻ എം.എൽ.എയും അഖിലേന്ത്യാ കിസാൻസഭയുടെ നേതാവുമായ പി. കൃഷ്ണപ്രസാദ് സമരമുഖത്ത് തുടക്കം മുതൽ സജീവമായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ മുൻ രാജ്യസഭാ എം.പി കെ.കെ. രാഗേഷും തന്റെ എം.പി സ്ഥാനത്തിന്റെ കാലാവധി അവസാനിക്കുന്നത് വരെയും ഡൽഹിയിലെ സമരമുഖത്ത് സജീവമായിരുന്നു. കർഷകസംഘം നേതാവ് കൂടിയായിരുന്ന ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഡൽഹിയിൽ സമരത്തിന് പിന്തുണയുമായി നിൽക്കുകയുണ്ടായി.
കേരളത്തിൽ നിന്നുള്ള കർഷകപ്രതിനിധികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡൽഹിയിലെത്തിയിരുന്നു. അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും സമരത്തിന് ഐക്യദാർഢ്യവുമായി ഡൽഹി സമരമുഖത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |