പനാജി: പ്രശസ്ത സ്പാനിഷ് ചലച്ചിത്ര സംവിധായകൻ കാർലോസ് സൗര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'കിംഗ് ഓഫ് ആൾ ദി വേൾഡ് ' ഇന്ന് ഗോവയിൽ ആരംഭിക്കുന്ന ഇന്ത്യയുടെ അമ്പത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഇഫി )ഉദ്ഘാടന ചിത്രമാകും. 28 ന് സമാപിക്കുന്ന മേളയുടെ സമാപന ചിത്രം അസ്ഗർ ഫർഹാദിയുടെ എ ഹീറോയാണ്.
ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, രൺവീർ സിംഗ്, റിതേഷ് ദേശ്‌മുഖ് , ശ്രദ്ധാ കപൂർ, കരൺ ജോഹർ തുടങ്ങിയവർ പങ്കെടുക്കും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുഖ്യാതിഥിയാകും.
പ്രശസ്ത ഹോളിവുഡ് ചലച്ചിത്രകാരൻ മാർട്ടിൻ സ്കോർസേസെയ്ക്കും ഹംഗേറിയൻ ചലച്ചിത്രകാരൻ ഇസ്തവാൻ സാബോയ്ക്കും സത്യജിത് റേ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിക്കും. ഇരുവരും നേരിട്ടു ഹാജരാകില്ലെങ്കിലും വീഡിയോ സന്ദേശം നൽകും. മേളയിൽ ഇതാദ്യമായി ഒ.ടി.ടി പ്ളാറ്റ് ഫോമുകളുടെ സഹകരണം ഉണ്ടാകും.
ആസാദീ കാ അമൃതോത്സവത്തിന്റെ ഭാഗമായി 18 ചിത്രങ്ങൾ പ്രത്യേകം പ്രദർശിപ്പിക്കുന്നുണ്ട്.
ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും പ്രദർശിപ്പിക്കും.
കഴിഞ്ഞ ചലച്ചിത്രമേളയ്ക്കുശേഷം അന്തരിച്ച പ്രമുഖ ചലച്ചിത്രകാരൻമാർക്ക് ചലച്ചിത്രോത്സവം പ്രണാമമർപ്പിക്കും.
ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരവും, രഞ്ജിത് ശങ്കറിന്റെ സണ്ണിയും പ്രദർശിപ്പിക്കും. മലയാളികളായ ആനന്ദ് മഹാദേവന്റെ മറാത്തി ചിത്രം ബിറ്റർ സ്വീറ്റും യദു വിജയകൃഷ്ണന്റെ സംസ്കൃത ചിത്രം ഭഗവദജ്ജുകവും പനോരമയിൽ ഇടം നേടിയിട്ടുണ്ട്. ഇതിൽ ജയരാജിന്റെ ചിത്രം യുനസ്ക്കോ-ഗാന്ധി പ്രൈസിനുള്ള മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |