അജണ്ട പാസ്സാക്കിയത് വോട്ടിനിട്ട്
കോഴിക്കോട്: നഗരസഭയിൽ വിവിധ വാർഡുകളിലേക്ക് ആശ വർക്കർമാരെ നിയമിച്ചതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളത്തിന്റെ അകമ്പടിയോടെ പൊരിഞ്ഞ തർക്കം. തീർത്തും സ്വജനപക്ഷപാത നിയമനമെന്ന് ആരോപിച്ച് യു.ഡി.എഫ്, ബി.ജെ.പി പ്രതിനിധികൾ ഒരുമിച്ച് എതിർത്തതോടെ വോട്ടിനിട്ടാണ് അജണ്ട പാസ്സാക്കിയത്.
ജനസംഖ്യാനുപാതികമായി 103 ആശാ വർക്കർമാരെ കൂടിയെടുക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 50 പേരെയാണ് നിയമിച്ചത്. 196 ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. അഭിമുഖം നടന്ന അന്ന് തന്നെ നിയമന തട്ടിപ്പിനെതിരെ മേയർക്ക് പരാതി നൽകിയതാണെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ ടി. രനീഷ് പറഞ്ഞു. കൗൺസിലർമാരെ പോലും അറിയിക്കാതെയാണ് അഭിമുഖം നടത്തിയതെന്നും ഇത് തുടർപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നും പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ചൂണ്ടിക്കാട്ടി. പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ യോഗം ബഹളത്തിലേക്ക് നീങ്ങി.
ആരോപണങ്ങൾ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എസ്. ജയശ്രീ തള്ളി. താൻ നേരിട്ടാണ് അഭിമുഖം നടത്തിയതെന്നും മികവ് പുലർത്തിയ ഉദ്യോഗാർത്ഥികളെയാണ് നിയമിച്ചതെന്നും അവർ പറഞ്ഞു. 12 വാർഡുകളിൽ ഒരു ആശാ വർക്കർ പോലും ഇല്ലാത്ത സാഹചര്യമാണ്. 11 വാർഡുകളിൽ ഒരാൾ മാത്രമേയുള്ളൂ. എന്നാൽ സി.പി.എം കൗൺസിലർമാർ പാർട്ടിക്കാരെ മാത്രം നിയമിക്കുകയാണെന്ന് പ്രതിപക്ഷം കൂട്ടത്തോടെ ആരോപണം ആവർത്തിക്കുകയായിരുന്നു. ഒടുവിൽ മേയർ ഡോ.ബീന ഫിലിപ്പ് അജണ്ട വോട്ടിനിട്ടതോടെയാണ് അംഗീകാരമായത്.
സ്‌കൂളുകളിൽ ക്ലാസ് മുറികളുടെ ആധുനികവത്കരണത്തിനായി ഫർണിച്ചറുകൾ വാങ്ങാനുള്ള അജണ്ട മാറ്റിവെച്ചു. അജണ്ടയിൽ വ്യക്തതയില്ലെന്നു പറഞ്ഞ് യു.ഡി.എഫിലെ ഉഷദേവി രംഗത്തെത്തുകയായിരുന്നു. വ്യക്തതയോടെയുള്ള മറുപടിയ്ക്ക് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സി. രേഖയ്ക്ക് കഴിയാതെ വന്നതോടെ അജണ്ട മാറ്റിവെക്കുകയാണുണ്ടായത്.
വയോമിത്രം പദ്ധതിയിൽ മരുന്നുകൾ ലഭ്യമാകുന്നില്ലെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. പദ്ധതിയിലേക്ക് ഫ്രിഡ്‌ജ് വാങ്ങുന്ന അജണ്ട പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
മാങ്കാവ് - മേത്തോട്ടുതാഴം റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി തുക അനുവദിച്ചു. നെല്ലിക്കോട് വ്യവസായ എസ്റ്രേറ്റിൽ കുടുംബശ്രീയുടെ പേരിൽ കെട്ടിടം വാടകയ്ക്കെടുത്ത് മേൽവാടകയ്ക്ക് നൽകിയെന്ന ആരോപണം നേരിടുന്ന സി.ജി.എസ് ചെയർപേഴ്സൺ ഒ.രജിതയെ കോർപ്പറേഷൻ സംരക്ഷിക്കുകയാണെന്ന് ടി. രനീഷ് ആരോപിച്ചു. അതേസമയം, രജിതയുടെ ആവശ്യപ്രകാരം ലൈസൻസ് റദ്ദ് ചെയ്യാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
എസ്.കെ.പൊറ്റക്കാട് ഹാളിന്റെ വാടക യോഗത്തിൽ നിശ്ചയിച്ചു. സർവിസ് ചാർജ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ഒരു ദിവസത്തേക്ക് 6000 മുതൽ 32,000 വരെയാണ് വാടക.
കോർപ്പറേഷൻ നോട്ടീസിന് പുല്ലുവിലയുമില്ലേ ?
കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയ്ക്ക് സമീപം ഓവുചാൽ നികത്തിയ സംഭവത്തിൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടും മണ്ണിട്ടുനികത്തൽ തുടരുന്നതായി പ്രതിപക്ഷ കൗൺസിലർമാർ. ബി.ജെ.പി യിലെ ടി. രനീഷാണ് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചത്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് കൗൺസിലർ എസ്.കെ. അബൂബക്കർ ഈ വിഷയം ഉന്നയിച്ചിരുന്നു.
കോർപ്പറേഷൻ നോട്ടീസിന് പുല്ലുവില പോലും കല്പിക്കാതെയാണ് ഓവുചാൽ മൂടിയതെന്നും മണ്ണടുത്തു മാറ്റാൻ നിയമലംഘനം നടത്തിയവർ തയ്യാറായില്ലെന്നും രനീഷ് ആരോപിച്ചു. സർക്കാർ ഏറ്രെടുത്ത ഭൂമിയിലെ ഓവുചാലാണ് രണ്ട് ജെ.സി.ബി ഉപയോഗിച്ച് നികത്തിയതെന്നു എസ്.കെ. അബൂബക്കർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കെ. മൊയ്തീൻകോയ ചൂണ്ടിക്കാട്ടി.
കർശന നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ പക്ഷേ, ഉദ്യോഗസ്ഥർക്കായില്ല.ജില്ലയിലെ സർക്കാർ ഓഫീസുകളിൽ കൊവിഡ് നിയന്ത്രണം തുടരുന്നതായും ജനങ്ങളെ ഓഫീസിലേക്ക് കയറ്റാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും എൻ.സി മോയിൻകുട്ടി ശ്രദ്ധ ക്ഷണിച്ചു. ഇക്കാര്യം ജില്ല ഭരണകൂടത്തിന്റെയും ശ്രദ്ധയിൽ പെടുത്താമെന്ന് മേയർ പറഞ്ഞു.നഗര മേഖലയിലെ അങ്കണവാടികൾക്ക് കെട്ടിടസൗകര്യം ഉറപ്പാക്കാൻ കോർപ്പറേഷൻ നടപടികളെടുക്കുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് അറിയിച്ചു. ഈസ അഹമ്മദ് ആണ് ഇതു സംബന്ധിച്ച് ശ്രദ്ധ ക്ഷണിച്ചത്.
നഗരത്തിൽ പലയിടത്തും തെരുവുനായ ശല്യം രൂക്ഷമാണെന്ന് പല കൗൺസിലർമാരും ചൂണ്ടിക്കാട്ടി. സ്കൂളിലും മദ്രസകളിലും പോകുന്ന കുട്ടികൾക്കു വരെ കടിയേറ്റിട്ടുണ്ട്. ഓമന മധുവാണ് ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധ ക്ഷണിച്ചത്.
സുപ്രീം കോടതി വിധിയുണ്ടെന്നിരിക്കെ, നായകളെ കൊല്ലുന്നതുൾപ്പെടെയുള്ള നടപടികൾ കൈകൊള്ളാനാവില്ലെന്ന് മേയർ പറഞ്ഞു. വന്ധ്യംകരണം നടത്തുന്നതിനുള്ള എ.ബി.സി പദ്ധതിയുടെ ഗുണം ലഭിക്കാൻ കുറച്ചു വർഷമെടുക്കും.
പാർക്കിംഗ് പ്ലാസ; കമ്പനിയ്ക്ക് പിഴ
കോഴിക്കോട് : നഗരത്തിലെ പാർക്കിംഗ് പ്ലാസകൾ വൈകുന്നതിനെതിരെ നടപടിയുമായി കോർപ്പറേഷൻ. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ പ്ലാസയുടെ നിർമ്മാണ കമ്പനിയിൽ നിന്ന് പിഴ ഈടാക്കിയ ശേഷം കരാർ കാലാവധി വീണ്ടും നീട്ടി നൽകാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി.
കൊവിഡ് പ്രശ്നത്തിൽ പെട്ടതു കാരണം അടുത്ത മാർച്ച് വരെ സമയം നീട്ടി നൽകാൻ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാർക്കിംഗ് പ്ലാസ നിർമാണത്തിന്റെ ആദ്യഘട്ടം 2018 ലും മറ്റു പ്രവൃത്തികൾ 2019 ലും പൂർത്തിയാക്കേണ്ടതായിരുന്നു.
കിഡ്സൺ കോർണർ, ഇ.എം.എസ് സ്റ്റേഡിയം എന്നിവിടങ്ങളിലെ മൾട്ടി ലെവൽ പാർക്കിംഗ് നിർമ്മാണവുമായി ബന്ധപ്പെട്ട ഏജൻസിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും കൗൺസിൽ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |