കൊച്ചി: ചായക്കടയിലെ ചെറുവരുമാനത്തിൽ ഭാര്യയ്ക്കൊപ്പം ലോകസഞ്ചാരം നടത്തി പ്രശസ്തനായ എറണാകുളം ഗാന്ധിനഗർ ബാലാജി കോഫി ഹൗസ് ഉടമ കെ.ആർ. വിജയൻ (71, ബാലാജി വിജയൻ) നിര്യാതനായി. ഇന്നലെ രാവിലെ പത്തരയോടെ ഗാന്ധിനഗർ ഉദയകോളനിയിലെ വീട്ടിൽ നിന്ന് പ്രഭാതഭക്ഷണത്തിനുശേഷം പുറത്തിറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. അയൽവാസികൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു കാരണം.
ഒക്ടോബർ 21 മുതൽ 28 വരെയുള്ള റഷ്യൻ സന്ദർശനമായിരുന്നു വിജയൻ - മോഹന ദമ്പതികളുടെ അവസാന വിദേശയാത്ര. അന്ന് മക്കളും മരുമക്കളും കൊച്ചുമക്കളും അനുഗമിച്ചിരുന്നു. മക്കൾ: ശശികല വി. പ്രഭു, ഉഷ വി. പ്രഭു. മരുമക്കൾ: ജയറാം പി. പൈ, മുരളീധര പൈ. സംസ്‌കാരം നടത്തി.
ലോകം പ്രശംസിച്ച സഞ്ചാരി
ചെറുപ്പം മുതൽ സഞ്ചാരപ്രിയനായിരുന്ന വിജയൻ 2007ലാണ് ഭാര്യയ്‌ക്കൊപ്പം വിദേശയാത്ര തുടങ്ങിയത്. സ്വാമി സന്ദീപ് ചൈതന്യയോടൊപ്പം 18 ദിവസത്തെ വിശുദ്ധനാട് സന്ദർശനമായിരുന്നു ആദ്യം. 12 യാത്രകളിലായി 25 രാജ്യങ്ങൾ സന്ദർശിച്ചു. 75 വിമാനയാത്രകൾ നടത്തി. വിവാഹശേഷമുള്ള എല്ലായാത്രയിലും ഭാര്യയെയും ഒപ്പം കൂട്ടി. വെങ്കിടാചലപതിയുടെ ഉപാസകനായ വിജയൻ 170 തവണ തിരുപ്പതിയും നാലു തവണ ഡൽഹിയും സന്ദർശിച്ചു.
ദമ്പതികളുടെ ആദ്യകാലയാത്രകൾ സ്വന്തം ചെലവിലായിരുന്നു. ലോകസഞ്ചാരം ദേശീയ, അന്തർദേശീയ വാർത്തകളായതോടെ ആനന്ദ് മഹീന്ദ്ര, അമിതാഭ് ബച്ചൻ, അനുപംഖേർ, ഡോ. ശശി തരൂർ എം.പി തുടങ്ങി നിരവധി പ്രശസ്തരും സ്ഥാപനങ്ങളും ചെറുതും വലുതുമായ സ്‌പോൺസർഷിപ്പുകൾ നൽകി. അവസാനത്തെ റഷ്യൻയാത്രയ്‌ക്കും സ്‌പോൺസർഷിപ്പുണ്ടായിരുന്നു. പ്രമുഖ ട്രാവൽ ഗ്രൂപ്പും ടൂറിസ്റ്റ് ഇൻഷ്വറൻസ് കമ്പനിയും ദമ്പതികളെ ബ്രാൻഡ് അമ്പാസഡർമാരായി തിരഞ്ഞെടുത്തിരുന്നു. അതിലൂടെ ജപ്പാനിലേക്ക് അടക്കം നടത്താനിരുന്ന യാത്രകൾ ബാക്കിവച്ചാണ് അന്ത്യയാത്രയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |