റാഞ്ചി: ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്. റാഞ്ചി വേദിയായ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെ 7 വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ഒരു മത്സരം ശേഷിക്കെ തന്നെ പരമ്പര സ്വന്തമാക്കിയത് (2-0). ട്വന്റി-20 ലോകകപ്പ് സൂപ്പർ 12ൽ തങ്ങളെ തോൽപ്പിച്ച ന്യൂസിലൻഡിനോടുള്ള പകരംവീട്ടൽ കൂടിയായി ഇന്ത്യയ്ക്ക് ഈ പരമ്പര നേട്ടം.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ ഓപ്പണർമാരായ നായകൻ രോഹിത് ശർമ്മയുടേയും (36 പന്തിൽ 55), കെ.എൽ രാഹുലിന്റേയും (49 പന്തിൽ 65) അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ അനായാസം വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (155/3).
തുടർച്ചയായ രണ്ടാം തവണയും ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹർഷൽ പട്ടേൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം നടത്തി. ഹർഷൽ തന്നെയാണ് മാൻ ഒഫ് ദമാച്ച്.
ഓപ്പണർമാരായ മാർട്ടിൻ ഗപ്ടിലും (15 പന്തിൽ 31), ഡാരിൽ മിച്ചലും (28 പന്തിൽ 31) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് ന്യൂസിലൻഡിന് നൽകിയത്. ഭുവനേശ്വർ എറിഞ്ഞ കിവി ഇന്നിംഗ്സിലെ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തിയാണ് ഗപ്ടിൽ തുടങ്ങിയത്.അഞ്ചാമത്തെ ഓവറിൽ ദീപക് ചഹറിനെ സിക്സടിച്ചതിന് പിന്നാലെ തൊട്ടടുത്ത പന്തിൽ കഴിഞ്ഞ മത്സരത്തിലെപ്പോലെ ഗപ്ടിൽ പുറത്തായി. പന്താണ് ക്യാച്ചെടുത്തത്. 4.2 ഓവറിൽ 48റൺസായിരുന്നു അപ്പോൾ. പകരമെത്തിയ മാർക്ക് ചാപ്മാൻ (21) അക്സർ പട്ടേലിന് ഇരയായി. ഒരറ്റത്ത് പിടിച്ചു നിൽക്കുകയായിരുന്ന ഡാരിൽ മിച്ചലിനെ സൂര്യ കുമാർ യാദവിന്റെ കൈയിൽ എത്തിച്ച് ഹർഷൽ അന്താരാഷ്ട്ര തലത്തിൽ കന്നി വിക്കറ്റ് സ്വന്തമാക്കി. പന്നീട് ഗ്ലെൻ ഫിലിപ്പും (21 പന്തിൽ 34), സെയ്ഫർട്ടും (15) ചേർന്ന് കിവികളെ 100 കടത്തി. ടീം സ്കോർ 125ൽ വച്ച് സെയ്ഫർട്ടിനെ പുറത്താക്കി അശ്വിൻ കൂട്ടുകെട്ട് തകർത്തു. ഫിലിപ്പിനെ 17-ാം ഓവറിൽ ഹർഷൽ പകരക്കാരൻ റുതുരാജിന്റെ കൈയിൽ ഒതുക്കി. അടുത്ത ഓവറിൽ നീഷമിനെ (3) ഭുവനേശ്വർ പന്തിന്റെ കൈയിൽ എത്തിച്ചു. ഹർഷൽ 4 ഓവറിൽ 25റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയ്ക്ക് രോഹിതം രാഹുലും തകർപ്പൻ തുടക്കമാണ് നൽകിയത്. 13.2 ഓവറിൽ 117 റൺസിന്റെ കൂട്ടുകെട്ട് ഇവരുണ്ടാക്കി.11.4 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. രാഹുലിനെ ഫിലിപ്പ്സിന്റെ കൈയിൽ എത്തിച്ച് സൗത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 6 ഫോറും 2 സിക്സും രാഹുൽ നേടി. അധികം വൈകാതെ അർദ്ധ സെഞ്ചുറി തികച്ച രോഹിതിനേയും സൗത്തി തന്നെ മടക്കി. 5 സിക്സും 1 ഫോറും രാഹുൽ നേടിയിരുന്നു. പകരമെത്തിയ സൂര്യ കുമാർ യാദവിനെ ആ ഓവറിലെ അവസാന പന്തിൽ പുറത്താക്കി സൗത്തി കിവികൾക്ക് നേരിയ പ്രതീക്ഷ നൽകി. 18-ാമത്തെ ഓവർ എറിയാനെത്തിയ നീഷമിന്റെ ആദ്യ രണ്ട് പന്തിലും സിക്സടിച്ച് പന്ത് (6 പന്തിൽ 12) ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |