തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയെന്ന വിഷയത്തിൽ ശിശുക്ഷേ സമിതിയ്ക്ക് കുടുംബ കോടതിയുടെ രൂക്ഷവിമർശനം. ദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ നൽകിയില്ലെന്ന് കോടതി പരാമർശിച്ചു. വിഷയത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സമിതി കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതി രൂക്ഷമായി വിമർശിച്ചത്. ഒറിജിനൽ ലൈസൻസ് ഉടൻ ഹാജരാക്കണമെന്നും സമിതിയ്ക്ക് കോടതി കർശന നിർദേശം നൽകി. വിശദമായ വാദം കേൾക്കുന്നതിനായി കേസ് മാറ്റി.
ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അന്വേഷണം അവസാന ഘട്ടത്തിലാണെന്നുമാണ് കോടതിയുടെ വിമർശനത്തോട് ശിശുക്ഷേ സമിതി മറുപടി നൽകിയത്. അന്വേഷണം പൂർത്തിയാക്കാൻ ഈ മാസം മുപ്പത് വരെ സമയം വേണമെന്ന് ശിശുക്ഷേ സമിതി കോടതിയോട് ആവശ്യപ്പെട്ടു.
അനുപമയുടെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരുന്നതിനായി പൊലീസ് സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമ സമിതി അംഗവുമാണ് സംഘത്തിലുള്ളത്. ആന്ധ്രയിലുള്ള ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തത്. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാൽ ആദ്യം നടത്തുക ഡിഎൻഎ ടെസ്റ്റായിരിക്കും.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പൊലീസ് സംഘം പുറപ്പെട്ടത്. ഉച്ചയോടെ ആന്ധ്രയിലെത്തുമെങ്കിലും തിരികെ എത്തുക എപ്പോഴാണെന്ന് വ്യക്തമല്ല. ഇവിടെയെത്തിച്ചാൽ കുഞ്ഞിന്റെ സംരക്ഷണച്ചുമതല ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ്. ദത്തു നടപടികൾ നിറുത്തി വയ്‌ക്കണമെന്ന് കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ ശിശുക്ഷേമ സമിതി കൈക്കൊണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |