തൃശൂർ : സുതാര്യത ഉറപ്പു വരുത്താനും പൊതുവിതരണ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കാനുമായി മുൻഗണനാ പട്ടികയിൽ കടന്നു കൂടിയ പതിനൊന്നായിരത്തിലേറെ പേരെ ഒഴിപ്പിച്ചപ്പോൾ കയറിപ്പറ്റിയത് പതിനയ്യായിരത്തിലേറെ പേർ. അർഹരായിട്ടും പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും പേർ മുൻഗണനാ പട്ടികയിലിടം നേടിയത്.
അതേസമയം അനർഹർ സ്വയംപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും നിരവധി പേർ അതിന് തയ്യാറാകാത്തതിനെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനകളിലൂടെയാണ് പലരെയും പട്ടികയിൽ നിന്ന് പുറത്താക്കിയത്. ബി.പി.എൽ ലിസ്റ്റിലുള്ള അനർഹരെ കണ്ടെത്താൻ ഇനിയും നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വിജിലൻസ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരവും പരിശോധിക്കും. പൊതുജനങ്ങൾക്ക് അർഹതപ്പെട്ട റേഷൻ വിഹിതം കാലതാമസം കൂടാതെ നൽകാൻ വഴിയൊരുക്കുമെന്നും കളക്ടർ അറിയിച്ചിരുന്നു. ഒഴിവാക്കിയവരിൽ ഏറ്റവും കൂടുതൽ പുറത്ത് പോയത് തലപ്പിള്ളി താലൂക്കിലാണ്. രണ്ടാമത് തൃശൂർ താലൂക്കിലുമാണ്. അതേസമയം ചാവക്കാട് താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടത്. 3814 പേരെയാണ് എ.പി.എൽ ലിസ്റ്റിൽ നിന്ന് ബി.പി.എൽ ലിസ്റ്റിലേക്ക് മാറ്റിയത്. തൃശൂരിൽ 3508 പേരും ഉൾപ്പെട്ടു.
പരാതിപ്പെട്ടികൾ
സിവിൽ സപ്ലൈസ് വകുപ്പ് ആവിഷ്‌കരിച്ച തെളിമ പദ്ധതി പ്രകാരം എല്ലാ റേഷൻ കടകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കുന്ന നടപടി ആരംഭിച്ചു. റേഷൻ വിതരണ സമ്പ്രദായത്തിൽ വീഴ്ച്ചയുണ്ടെന്ന് തോന്നിയാൽ ഇതിലൂടെ ജനങ്ങൾക്ക് പരാതി കൈമാറാനാകും. അതുപോലെ ഗുണനിലവാരം, അളവ്, ഡിപ്പോയുടെ ലൈസൻസ്, പെരുമാറ്റം എന്നിവയെ കുറിച്ചും പരാതിപ്പെട്ടിയിലൂടെ പരാതിപ്പെടാം.
ഒഴിവാക്കിയവർ
താലൂക്ക് അടിസ്ഥാനത്തിൽ
തൃശൂർ 4143
തലപ്പിള്ളി 3015
ചാവക്കാട് 1249
മുകുന്ദപുരം 751
ചാലക്കുടി 1745
കൊടുങ്ങല്ലൂർ 755
ആകെ 11658
പുതുതായി ബി.പി.എല്ലിൽ ഉൾപ്പെടുത്തിയവർ
തൃശൂർ 3508
തലപ്പിള്ളി 3017
ചാവക്കാട് 3814
ചാലക്കുടി 1079
മുകുന്ദപുരം 1746
കൊടുങ്ങല്ലൂർ 2693
ആകെ 15857
അനർഹരെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്. ഇനിയും അത്തരക്കാർക്ക് താലൂക്ക്, സപ്ലൈ ഓഫീസർമാർക്ക് നേരിട്ട് അപേക്ഷ നൽകാം. അനർഹമായി മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവരെ കുറിച്ച് പരാതി നൽകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ടി. അയ്യപ്പദാസ്
ജില്ലാ സപ്ലൈ ഓഫീസർ.
തെറ്റ് തിരുത്താം
തൃശൂർ : റേഷൻകാർഡിലെ തെറ്റുകൾ തിരുത്തുന്നതിന് ഉടമകൾക്ക് അവസരം നൽകുന്നതിനായി ഡിസംബർ 22 വരെ സിവിൽ സപ്ലൈസ് വകുപ്പ് തെളിമ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി എല്ലാ റേഷൻ കടകളിലും അപേക്ഷകൾ നിക്ഷേപിക്കുന്നതിനായി ഡ്രോപ്പ് ബോക്സുകൾ സ്ഥാപിച്ചു. അംഗങ്ങളുടെ ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാർ കാർഡിന്റെ പകർപ്പും, പേര്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം, തൊഴിൽ തുടങ്ങിയവയിലുള്ള തെറ്റുകൾ തിരുത്തുന്നതിന് ബന്ധപ്പെട്ട രേഖകളുടെ പകർപ്പും റേഷൻ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷ തയ്യാറാക്കി ഡ്രോപ്പ് ബോക്സുകളിൽ നിക്ഷേപിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |