കണ്ണൂർ :കാൽ നഷ്ടപ്പെട്ട 30 പേർക്ക് ദുരിതജീവിതം നയിക്കുന്ന 30 പേർക്ക് താങ്ങായി കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാകോളേജിലെ വളണ്ടിയർമാർ.പതിവ് ശൈലിയിലുള്ള വഴിവെട്ടൽ, ശുചീകരണം തുടങ്ങിയ ശ്രമദാനങ്ങൾ വിട്ട് കൂടുതൽ പ്രയോജനകരവും വ്യത്യസ്തവുമായി വല്ലതും ചെയ്യുകയെന്ന ആശയത്തിൽ നിന്നാണ് ഇവരുടെ പുത്തൻ ഉദ്യമം.
കാലു വേണ്ട മുപ്പതു പേരിൽ എട്ടുപേർ വനിതകളാണ്. ഇരു കാലുകൾ നഷ്ടപ്പെട്ട രണ്ടു പേരും ഇക്കൂട്ടത്തിലുണ്ട്. കൃഷ്ണമേനോൻ കോളേജിലെ എൻ.എസ്.എസുകാർ ഇതാദ്യമായല്ല കൃത്രിമ കാൽ നൽകി സഹായിക്കുന്നത്. 2018-19 ൽ 50 പേർക്കാണ് ഇവരുടെ സഹായം ലഭിച്ചത്. ഇതിന് ശേഷം പലരും കോളേജിലേക്ക് സഹായത്തിനായി വിളിക്കാൻ തുടങ്ങിയതോടെയാണ് പദ്ധതി തുടരാൻ യൂണിറ്റ് തീരുമാനിച്ചത്.പത്രത്തിൽ പരസ്യം നൽകിയാണ് അർഹരായവരെ കണ്ടെത്തുന്നത്. കൂടുതൽ പേർക്കും കാൻസറോ പ്രമേഹമോ കാരണം കാലുകൾ മുറിച്ചു മാറ്റിയതാണ്. ഇക്കൂട്ടത്തിൽ പത്താംക്ളാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുമുണ്ട്. കാസർകോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. .
. ക്യാമ്പിന്റെ ഉദ്ഘാടനം കെ വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു.കോർപ്പറേഷൻ ക്ഷേമകാര്യകമ്മിറ്റി അദ്ധ്യക്ഷ പി. ഷമീമ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ. കെ പത്മനാഭൻ, കെ.എം.എം ഗവ.വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ .സി .പി .സന്തോഷ്, വൈസ് പ്രിൻസിപ്പൽ ഷാഹുൽ ഹമീദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ് .ബി പ്രസാദ്, എൻ.എസ്.എസ് ജനറൽ ലീഡർ ഫിദ ഫർഹ ഖാലിദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇവർ ഒറ്റമനസാണ്
വിദ്യാർത്ഥികൾ 20 രൂപയുടെ കൂപ്പണുകൾ വിതരണം ചെയ്തും അദ്ധ്യാപകർ 2500 രൂപ വീതമെടുത്തുമാണ് കൃത്രിമകാൽ നൽകുന്നതിനുള്ള തുക കണ്ടത്തിയിരിക്കുന്നത്. വരും വർഷങ്ങളിലും പദ്ധതി തുടരാനാണ് എൻ.എസ്.എസ് യൂണിറ്റിന്റെ തീരുമാനം. ഡിസംബർ അഞ്ച് വരെയാണ് ക്യാമ്പ്. പുതുതായി സഹായം അഭ്യർഥിച്ചു വരുന്നവർക്കും ഈ കാലയളവിൽ കൃത്രിമ കാൽ നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും.ഡിസംബർ നാലിന് കൃത്രിമകാലുപയോഗിച്ച് നടക്കാനുള്ള പരിശീലനം നൽകും. . തൃശൂർ റീഹാബ് സെന്ററാണ് കാലുകൾ നിർമ്മിക്കുന്നത്.
രജിസ്റ്റർ ചെയ്ത 50 പേരിൽ 20 പേർക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണം ക്യാമ്പിൽ വരാനായില്ല. അവരുടെ വീട്ടിൽ പോയി അളവെടുക്കാനുള്ള കാര്യം ആലോചിക്കുന്നുണ്ട്. -
എസ് .ബി പ്രസാദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |