കൊല്ലം: അപ്രതീക്ഷിത മഴയിൽ ജില്ലയിലെ ടൂറിസം മേഖല ആകെ നനഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതൽ വിനോദ സഞ്ചാര മേഖലകളിൽ ആളനക്കമില്ലാത്ത അവസ്ഥയാണ്. ബുക്കിംഗുകൾ മിക്കതും റദ്ദായപ്പോൾ ചിലത് മാറ്റിവച്ചു.
മികച്ച വരുമാനം ലഭിക്കേണ്ടിയിരുന്ന സീസൺ ആണ് മഴ നഷ്ടപ്പെടുത്തിയത്. ഒക്ടോബർ പകുതി മുതലാണ് വിദേശ സഞ്ചാരികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും കൂടുതലായി എത്തിയിരുന്നത്. അടുത്ത വർഷം ഫെബ്രുവരി വരെ ഈ സീസൺ നീളും. ഗ്രാമീണ ടൂറിസത്തിലൂടെ ശ്രദ്ധ നേടിയ മൺറോത്തുരുത്തിലെ റിസോർട്ടുകളിലുള്ള കോട്ടേജുകൾ വിദേശ സഞ്ചാരികളെ കൊണ്ടു നിറയുന്ന കാലമാണിത്. തുടർച്ചയായ മഴ ടൂറിസം മേഖലയ്ക്ക് കനത്ത വെല്ലുവിളിയാവുകയായിരുന്നു.
ഒന്നര വർഷത്തെ നിയന്ത്രണങ്ങൾക്കു ശേഷം കഴിഞ്ഞ ഓണത്തിനാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണർന്നത്. ഒന്നര വർഷം 'വീട്ടുതടങ്കലി'ലായിരുന്ന കുടുംബാംഗങ്ങൾ കുട്ടികളോടൊപ്പം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങിയപ്പോഴാണ് മഴ കനത്തത്. ഓണക്കാലത്തു ഉണരുന്ന കേന്ദ്രങ്ങൾ ഒക്ടോബർ പകുതിയോടെ കൂടുതൽ സജീവമാവുകയാണ് പതിവ്. ഈ സമയത്താണ് വിദേശികളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിനോദസഞ്ചാരത്തിന് എത്തിത്തുടങ്ങുന്നത്. ഒക്ടോബർ പകുതിയോടെ പെയ്തു തുടങ്ങിയ മഴ ചെറിയ ഇടവേളയ്ക്കു ശേഷം ഈ മാസം കൂടുതൽ ശക്തി പ്രാപിച്ചു. കനത്ത മഴയിൽ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൺറോത്തുരുത്ത് വെള്ളത്തിലായി. മലയോര മേഖലകളിൽ അടിക്കടി ഉണ്ടായ ഉരുൾ പൊട്ടലും പ്രളയവും വിനോദസഞ്ചാരത്തിന് വിഘാതമായി. തീരദേശ മേഖലകളിലും പ്രളയം വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
കരയണഞ്ഞ് ഹൗസ് ബോട്ടുകൾ
കനത്ത മഴയെത്തുടർന്ന് ഹൗസ് ബോട്ടുകളും വിശ്രമത്തിലായി. ഒരാഴ്ചയായി ഓട്ടമില്ല. ലഭിച്ച ബുക്കിംഗുകൾ റദ്ദായി. 20 ഹൗസ് ബോട്ടുകളാണ് കൊല്ലം മെറീനാ ബോട്ട് ജെട്ടിയിലുളളത്. ബോട്ടുടമകളും തൊഴിലാളികളും ഇതോടെ ദുരിതത്തിലായി.
....................................
കൊവിഡ് നിയന്ത്രണങ്ങളും തുടർച്ചയായ മഴയും ടൂറിസം മേഖലയെ തളർത്തി. കൊവിഡിനു ശേഷം സജീവമായി വരുന്നതിനിടെയാണ് മഴ വില്ലനായത്
റിസോർട്ട് ഉടമകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |