പയ്യന്നൂർ: കോറോത്തെ കെ.വി.സുകുമാരന്റെ മകൾ കൊളങ്ങരത്ത് വളപ്പിൽ സുനിഷ
( 26 ) ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയയച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രൻ സമർപ്പിച്ച കുറ്റപത്രമാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി അപാകത ചൂണ്ടിക്കാട്ടി മടക്കിയത്. കഴിഞ്ഞയാഴ്ചയാണ് മുന്നൂറിലധികം പേജുകളുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
കുറ്റപത്രത്തിൽ 60 ലധികം സാക്ഷികളുണ്ട്. സുനിഷയുടെ ഭർത്താവ് വെള്ളൂർ ചേനോത്തെ കെ.പി.വിജീഷ് ( 27 ), മാതാവ് പൊന്നു ( 55) പിതാവ് രവീന്ദ്രൻ ( 61) എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ.ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ആഗസ്റ്റ് 29 ന് വൈകീട്ടാണ് സുനീഷയെ വെള്ളൂരിലുള്ള ഭർതൃവീട്ടിലെ ശുചി മുറിയുടെ വെന്റിലേറ്ററിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.2020 മാർച്ച് 12ന് ആയിരുന്നു ഇവരുടെ വിവാഹം.
ക്ളറിക്കൽ മിസ്ടേക്ക് മൂലമെന്ന് പൊലീസ്
ചില ക്ലറിക്കൽ മിസ്ടേക്കാണ് കുറ്റപത്രം മടക്കാൻ കാരണമെന്ന് പൊലീസ് അറിയിച്ചു.അന്വേഷണം, തെളിവ് തുടങ്ങിയവയിൽ അപാകത ഉന്നയിച്ചിട്ടില്ല. തെറ്റുകൾ തിരുത്തി ഇന്നലെ ഉച്ചക്ക് 3.30ന് തന്നെ കോടതിയിലെത്തിച്ചുവെങ്കിലും മജിസ്‌ട്രേറ്റ് ഇല്ലാത്തതിനാൽ സമർപ്പിക്കാനായില്ല.നാളെ അപാകത പരിഹരിച്ച കുറ്റപത്രം കോടതിയിൽ നൽകുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |