മൂവാറ്റുപുഴ: കേരള സിവിൽ ഡിഫൻസ് രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പൂർത്തിയായപ്പോൾ മൂവാറ്റുപുഴയ്ക്കും കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിനും ഇത് അഭിമാനനിമിഷം. മൂവാറ്റുപുഴ ഫയർഫോഴ്സിലെ ഒമ്പത് സിവിൽ ഡിഫൻസ് വോളന്റിയർമാർ പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കി സേനയുടെ ഭാഗമായപ്പോൾ, കേരളത്തിലെ സിവിൽ ഡിഫൻസ് സേനാംഗമായ ആദ്യ ട്രാൻസ്‌ജെൻഡർ വോളന്റിയർ എന്ന നേട്ടം ഇനി ആരോൻ കൃഷ്ണയ്ക്ക് സ്വന്തം. മൂവാറ്റുപുഴ വാളകം സ്വദേശിയായ ആരോൻ കൃഷ്ണ ഒരു വർഷം മുമ്പാണ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മാർച്ച് മാസത്തോടെ പരിശീലനങ്ങൾ പൂർത്തിയാക്കിയിരുന്നെങ്കിലും കൊവിഡ് മൂലം പാസിംഗ് ഔട്ട് പരേഡ് വൈകുകയായിരുന്നു. എന്നാൽ മൂവാറ്റുപുഴയിലുണ്ടായ അഗ്നിബാധ അപകടരക്ഷാ പ്രവർത്തനങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ ആരോൻ പങ്കാളിയായി. പാസിംഗ് ഔട്ട് പൂർത്തിയാക്കിയതോടുകൂടി ചാർളി ഗ്രൂപ്പ് ക്യാപ്ടനായിട്ടാണ് ആരോൻ കൃഷ്ണ ചുമതലയേൽക്കുന്നത്. മൂവാറ്റുപുഴ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ്, സിവിൽ ഡിഫൻസ് കോ ഓർഡിനേറ്റർ സി.എ. നിഷാദ്, മറ്റ് ഓഫീസർമാർ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ രഞ്ജിത് .പി.ആർ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ നിതിൻ എസ്. നായർ, മറ്റ് സഹപ്രവർത്തകർ എന്നിവർക്ക് ആരോൻ കൃഷ്ണ നന്ദി അറിയിച്ചു.
പോസ്റ്റ് ഗ്രാഡ്വേറ്റ് ആണെങ്കിലും ട്രാൻസ്‌ജെൻഡർ ആയതിന്റെ പേരിൽ ഒരുപാട് അവഗണനകളും കുത്തുവാക്കുകളും നേരിടേണ്ടിവന്നു. ധൈര്യമായി നിൽക്കാൻ പ്രചോദനം നൽകിയത് സിവിൽ ഡിഫൻസാണ്. സമൂഹത്തിനുവേണ്ടി പലതും ചെയ്യാൻ സാധിക്കുമെന്ന് ബോദ്ധ്യമായി. ആ തിരിച്ചറിവ് ഇനിയും എന്നെ മുന്നോട്ട് നയിക്കും.
- ആരോൺ കൃഷ്ണ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |