ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. നൂറോളം പേരെ കാണാതായി. അനന്തപൂരിൽ മൂന്നു നില കെട്ടിടം തകർന്നുവീണ് മൂന്നു കുട്ടികളടക്കം നാല് പേർ മരിച്ചു. നാലുപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു. നന്തല്ലൂരിൽ 25 പേരെ കാണാതായി. കടപ്പയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. 18 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
കരകവിഞ്ഞൊഴുകിയ ചിത്രാവതി നദിയിൽ കുടുങ്ങിയ പത്തോളം പേരെ നാവികസേനയുടെ എം 17 ഹെലികോപ്ടറിൽ രക്ഷപെടുത്തി. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി.
തിരുപ്പതിയിൽ നൂറുകണക്കിന് തീർത്ഥാടകർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മണ്ണിടിച്ചിലിൽ റോഡ് തകർന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദർശനം താൽക്കാലികമായി വിലക്കി. ക്ഷേത്രം സ്ഥിതിചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വർണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികൾ നിറഞ്ഞൊഴുകി. പലയിടങ്ങളിലായി നിരവധിപ്പേർ കുടുങ്ങിക്കിടക്കുകയാണ്. മൂന്ന് ബസുകൾ ഒഴുക്കിൽപ്പെട്ട് കഴിഞ്ഞ ദിവസം 12 പേർ മരിച്ചിരുന്നു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്നാണ് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായത്. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ ടീം രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
തമിഴ്നാട്ടിലെ 37 ജില്ലകളിലും കനത്ത മഴ തുടരുകയാണ്. 23 വരെ മഴ നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. 200 ദുരിതാശ്വാസ ക്യാമ്പുകളിലായി 5000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |