തൃശൂർ : പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ, ബോർഡുകൾ തുടങ്ങിയവ ഉടൻ നീക്കം ചെയ്യണമെന്ന കളക്ടറുടെ ഉത്തരവും വന്നതോടെ രാഷ്ട്രീയപാർട്ടികൾ വെട്ടിൽ. കോ ഓപറേറ്റീവ് ലിമിറ്റഡ് ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത ഹർജിയിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ പുതിയ ഉത്തരവ്. വ്യക്തികൾ, ഏജൻസികൾ, സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ പൊതു ഇടങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ഹോർഡിംഗുകളും കൊടിമരങ്ങളും മറ്റും 25ന് മുൻപ് തന്നെ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം പിഴ തുക ഈടാക്കുന്നത് അടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് സമയങ്ങളിൽ റോഡരികിലെ സ്തൂപങ്ങളിൽ സ്ഥാപിക്കുന്ന കൊടികളും മറ്റും എടുത്തു മാറ്റാറുണ്ടെങ്കിലും സ്തൂപങ്ങൾ മാറ്റാറില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അത് പുന:സ്ഥാപിക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ഹൈക്കോടതി വിധി വന്നതോടെ കൊടിമരങ്ങൾ എവിടേക്ക് മാറ്റും എന്നത് സംബന്ധിച്ച് തലപുകയുകയാണ് രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും.
കൊടിമരങ്ങളും അനധികൃത ബോർഡും മാറ്റണമെന്നത് സംബന്ധിച്ച് കളക്ടർ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുചേർത്ത് തീരുമാനമെടുക്കുന്നതാണ് ഉചിതം
എം.എം. വർഗീസ്
സി.പി.എം ജില്ലാ സെക്രട്ടറി
കോടതി വിധിയെ ധിക്കരിക്കാൻ ബി.ജെ.പി തയ്യാറല്ല. എന്നാൽ നിയമം നടപ്പാക്കുമ്പോൾ എല്ലാവർക്കും ഒരു പോലെയാകണം. നടപ്പാക്കും മുമ്പ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് ചേർക്കണം
അഡ്വ. കെ.കെ. അനീഷ് കുമാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |