അടിമാലി: വിവാഹത്തിന് വിസമ്മതിക്കുകയും പ്രണയത്തിൽനിന്ന് പിൻമാറുകയും ചെയ്ത യുവാവിനെ വിളിച്ചുവരുത്തി വീട്ടമ്മയായ യുവതി മുഖത്ത് ആസിഡ് ഒഴിച്ചു. യുവാവിന്റെ ഒരു കണ്ണിലെ കാഴ്ച നഷ്ടപ്പെട്ടു.ആസിഡ് യുവാവ് തട്ടിത്തെറിപ്പിക്കവേ യുവതിയുടെ മുഖത്തും ദേഹത്തും വീണ് പൊള്ളലേറ്റു.
ചൊവ്വാഴ്ച രാവിലെ 10ന് അടിമാലി ഇരുമ്പുപാലത്ത് പള്ളിക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം. അടിമാലി സ്വദേശിയായ ഷീബയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺ കുമാറിനെ (27) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടരവർഷം മുമ്പ് ഫേസ് ബുക്ക് വഴിയാണ് ഇവർ പരിചയത്തിലായത്. പിന്നീട് ഷീബ ഹോം നഴ്‌സായി തിരുവനന്തപുരത്ത് ജോലി ചെയ്തപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് ഷീബയെന്നറിഞ്ഞതോടെ അരുൺകുമാർ പിൻമാറി. മറ്റൊരു വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അരുൺ കുമാറിനെയും വീട്ടുകാരെയും ഷീബ ഭീഷണിപ്പെടുത്തി. രണ്ട് ലക്ഷം രൂപ തന്നാൽ പിന്മാറാം എന്ന് പിന്നീട് അറിയിച്ചു. ഒടുവിൽ, 14,000 രൂപ തന്നാൽ മതിയെന്നും അടിമാലിക്കടുത്ത് ഇരുമ്പുപാലത്ത് ഒറ്റയ്ക്ക് എത്തി കൈമാറണമെന്നും നിബന്ധന വച്ചു. യുവാവ് ബന്ധുവും രണ്ട് സുഹൃത്തുക്കളുമായി സ്ഥലത്ത് എത്തി. പള്ളിക്ക് സമീപം ഇവർ രണ്ടുപേരും സംസാരിച്ച് നിൽക്കവേ, ഷീബ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
യുവാവ് അടിമാലിയിൽ ചികിത്സ തേടിയെങ്കിലും ഉടൻ മടങ്ങി. തിരുവനന്തപുരം മെഡി.കോളേജിൽ പ്രവേശിപ്പിച്ചശേഷമാണ് വിവരം വെളിപ്പെടത്തിയത്.
പൊള്ളലേറ്റത് അറിയാതിരിക്കാനായി ഷീബ ഭർത്താവിന്റെ തറവാട്ടിൽ കഴിയുകയായിരുന്നു. തിളച്ച കഞ്ഞി വെള്ളം ദേഹത്ത് വീണെന്നാണ് പറഞ്ഞിരുന്നത്.
അരുൺ കുമാറിന്റ മുഖത്ത് ആസിഡ് ഒഴിക്കുന്ന ദൃശ്യം പള്ളിയിലെ സി.സി ടിവിയിൽ നിന്നാണ് അടിമാലി പൊലീസിന് ലഭിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ അടിമാലി സി.ഐ. കെ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം ഷീബയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |