കൊല്ലം: മൺറോതുരുത്തുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം സ്തംഭനത്തിൽ. അതിവേഗം പുരോഗമിച്ച നിർമ്മാണം മൂന്നാഴ്ചയായി ഇഴഞ്ഞാണ് നീങ്ങുന്നത്. കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസവും ഡിസൈനിൽ മാറ്റം വരുത്താനുള്ള ആലോചനകളുമാണ് നിർമ്മാണം സ്തംഭനത്തിലാക്കിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ആകെയുള്ള 80 പൈലുകളും പൂർത്തിയായി. എട്ട് പൈൽ ക്യാപ്പുകളും രണ്ട് പിയർ ക്യാപ്പുകളും നിർമ്മിച്ചു. ഇതിനൊപ്പം തന്നെ ബീമുകളുടെ കോൺക്രീറ്റിംഗിനുള്ള ഒരുക്കങ്ങൾ നടക്കവേയാണ് നിർമ്മാണം മന്ദഗതിയിലായത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് മൺറോതുരുത്ത്. ഇവർക്ക് അഷ്ടമുടിക്കായലിന്റെ സൗന്ദര്യം കൂടി ആസ്വാദിക്കാനുള്ള സൗകര്യം ഒരുക്കാനായി പാലത്തിന്റെ മദ്ധ്യഭാഗത്ത് എക്സ്ട്രാ ഡോസ് സ്പാനാണ് നിർമ്മിക്കുന്നത്. ആകെ 11 സ്പാനുകളാണ് പാലത്തിന്റെ രൂപരേഖയിലുള്ളത്. ഇതിൽ ഇരുവശങ്ങളിലായുള്ള 10 സ്പാനുകൾ 30 മീറ്റർ വീതം നീളമുള്ളവയാണ്. മദ്ധ്യഭാഗത്തെ സ്പാൻ 70 മീറ്റർ നീളത്തിലാണ്. സഞ്ചാരികൾക്ക് നിൽക്കാനുള്ള സൗകര്യം കൂടിയുള്ള ഈ സ്പാനിന് വീതിയും കൂടുതലാണ്. ഇതിന്റെ നിർമ്മാണ രീതിയും ഡിസൈനും തമ്മിൽ നിർമ്മാണ കമ്പനിയും നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയും തമ്മിൽ അടുത്തിടെ ഭിന്നത രൂപപ്പെട്ടിരുന്നു.
കൊല്ലം ബൈപ്പാസ് നിർമ്മിച്ച ചെറിയാൻ ആൻഡ് വർക്കി കമ്പനിയാണ് പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെയും കരാറുകാർ. ഇവർ തന്നെയാണ് ലിങ്ക് റോഡിന്റെ വികസനവും ഏറ്റെടുത്തിരിക്കുന്നത്. ബൈപ്പാസ് നിർമ്മാണത്തിനായി കുരീപ്പുഴയ്ക്ക് അടുത്ത് സ്ഥാപിച്ച പ്ലാന്റിൽ നിന്നാണ് ഇവർ ലിങ്ക് റോഡ്, പെരുമൺ പാലം നിർമ്മാണം എന്നിവയ്ക്ക് കോൺക്രീറ്റ് മിക്സ് എത്തിച്ചിരുന്നത്. ദൂരെനിന്നു കോൺക്രീറ്റ് മിക്സ് കൊണ്ടുവരുന്നത് കോൺക്രീറ്റിംഗിന്റെ വേഗത്തെ ബാധിച്ചിരുന്നു.
................................
ആകെ സ്പാനുകളുടെ എണ്ണം: 11
മദ്ധ്യഭാഗത്തെ സ്പാനിന് 70 മീറ്റർ നീളം
....................................
# പ്ളാന്റ് മാറ്റിയിട്ടും പ്രശ്നങ്ങൾ
കെ.ആർ.എഫ്.ബി ആവശ്യപ്പെട്ടതിനെ തുടർന്ന് പ്ലാന്റ് പാലത്തിനടുത്തേക്ക് കഴിഞ്ഞ ദിവസങ്ങളിലായി മാറ്റി സ്ഥാപിച്ചു. തിങ്കളാഴ്ച മുതൽ ഇവിടെ കോൺക്രീറ്റ് മിക്സിംഗ് അരംഭിക്കുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഡിസൈനിന്റെ കാര്യത്തിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിക്കാതെ കരാർ കമ്പനി നിർമ്മാണം വേഗത്തിലാക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |