ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ നാലു കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ മകൻ ആശിഷ് മിശ്ര അറസ്റ്റിലായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്കൊപ്പം ലക്നൗവിൽ പൊലീസ് മേധാവികളുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേദി പങ്കിട്ടതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കർഷകർക്കൊപ്പമെന്ന് പ്രഖ്യാപനം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം മിശ്രയ്ക്കൊപ്പം വേദി പങ്കിട്ടത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
കർഷക സമരത്തിനിടെ മരിച്ച 700ഒാളം കർഷകരെ അപമാനിക്കുന്നതിന് തുല്ല്യമാണ് പ്രധാനമന്ത്രിയുടെ നടപടി. ലഖിംപൂർ പ്രതിയുടെ പിതാവ് ആഭ്യന്തര സഹമന്ത്രി ആയിരിക്കുന്നിടത്തോളം നീതി ലഭിക്കില്ലെന്നാണ് മരിച്ചവരുടെ കുടുംബങ്ങളുടെ ആക്ഷേപം. കർഷകർക്കു വേണ്ടിയാണ് നിലകൊള്ളുന്നതെങ്കിൽ നീതിയുറപ്പാക്കാൻ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. കേന്ദ്രആഭ്യന്തര മന്ത്രിക്കൊപ്പം വേദി പങ്കിടുന്ന പ്രധാനമന്ത്രി ക്രിമിനലുകളെ സംരക്ഷിക്കുന്നവർക്കൊപ്പമാണെന്ന തോന്നലുണ്ടാക്കുന്നെന്നും പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |