കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന ഏകീകരണത്തിന് സ്റ്റേ ആവശ്യപ്പെട്ട് സഭാ സുതാര്യസമിതി നൽകിയ ഉപഹർജിയിൽ എറണാകുളം ജില്ലാ സെഷൻസ് കോടതി 22ന് വാദംകേൾക്കും. താമരശേരി, തൃശൂർ രൂപതകളിലെ വിശ്വാസികളും സമാന ഹർജികൾ നൽകിയിട്ടുണ്ട്. നിലവിലുള്ള ജനാഭിമുഖ കുർബാന മാറ്റി അൾത്താരയ്ക്ക് അഭിമുഖമായി നിന്ന് പുരോഹിതൻ കുർബാന അർപ്പിക്കുന്ന രീതി ഏർപ്പെടുത്തുന്നതിനെതിരെയാണ് ഹർജികൾ.
നവംബർ 28 മുതൽ പുതിയ കുർബാന വരുമെന്ന് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി വൈദികർക്കയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇത് റദ്ദാക്കാൻ സുതാര്യതാസമിതി നൽകിയ ഹർജി ജനുവരിയിൽ വാദത്തിനായി മാറ്റിയിട്ടുണ്ട്. ഇതിന് പുറമേയാണ് ഉപഹർജികൾ.
ഇൗ ഹർജിയിൽ കോടതി എതിർകക്ഷികളോട് വിശദീകരണം തേടിയിരുന്നു. കാനോനിക നിയമപ്രകാരമാണ് കുർബാന ഏകീകരണമെന്ന് ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനുവേണ്ടി ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ വിശദീകരണം നൽകിയിരുന്നു. കുർബാന ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണെന്നും പൗരാവകാശത്തിന്റെ ഭാഗമല്ലെന്നും ആചാരപരമായ കാര്യങ്ങളിൽ ഇത്തരം കേസ് നിലനിൽക്കില്ലെന്നും വിശദീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |