കൊച്ചി: ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യു.എ.പി.എ കേസുകളിലെ വിചാരണക്കോടതിയുടെ ഉത്തരവിൽ അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻബെഞ്ചാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ പെരുമ്പാവൂരിലെ ഒരു വീട്ടിൽ വിജിലൻസ് ഒാഫീസർ ചമഞ്ഞെത്തി പണംതട്ടിയെടുത്ത കേസിലെ പ്രതികളായ കണ്ണൂർ സ്വദേശി അബ്ദുൾ ഹാലിം, മലപ്പുറം സ്വദേശി ഷംനാദ് എന്നിവർ വിചാരണക്കോടതി ജാമ്യം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജികൾ തള്ളിയാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളത്തെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് രജിസ്റ്റർചെയ്ത കേസിൽ ജാമ്യവ്യവസ്ഥ പാലിച്ചില്ലെന്നാരോപിച്ച് വിചാരണക്കോടതിയായ എറണാകുളം സെഷൻസ് കോടതി ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു.
ഇതിനെതിരെ അബ്ദുൾ ഹാലിം ഹൈക്കോടതി സിംഗിൾബെഞ്ചിനെയും ഷംനാദ് ഡിവിഷൻബെഞ്ചിനെയുമാണ് സമീപിച്ചത്. സിംഗിൾബെഞ്ച് അബ്ദുൾ ഹാലിമിനെ അറസ്റ്റ് ചെയ്യുന്നത് താത്കാലികമായി തടഞ്ഞു. ഇക്കാര്യം ഷംനാദിന്റെ അഭിഭാഷകൻ ഡിവിഷൻബെഞ്ചിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഹാലിമിന്റെ ഹർജികൂടി ഡിവിഷൻ ബെഞ്ചിലേക്ക് വിളിപ്പിച്ചാണ് ജസ്റ്റിസ് വിനോദ് കെ. ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |