കൊച്ചി: വ്യാജ പുരാവസ്തുക്കളുടെ മറവിൽ മോൻസൺ മാവുങ്കൽ നടത്തിയ സാമ്പത്തിക തട്ടിപ്പു കേസുകളിൽ പൊലീസ് അന്വേഷണം മതിയോയെന്ന് ഹൈക്കോടതി. വിദേശ വനിത ഉൾപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്നും ഇതിൽ വിശദീകരണം നൽകാമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) വേണ്ടി ഹാജരായ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തിനായി ഹർജി ഡിസംബർ ഒന്നിനു പരിഗണിക്കാൻ മാറ്റി.
മോൻസണിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് തന്നെ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ഇയാളുടെ മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്. ഈ കേസ് തമാശയായി കാണാനാവില്ല. ഡി.ജി.പിയും എ.ഡി.ജി.പിയും ഐ.ജിയുമൊക്കെ പ്രതിയുമായി ബന്ധം പുലർത്തിയത് ആശങ്കയോടെയേ കാണാൻ കഴിയൂ. ഇവർക്കു കീഴിലുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ചാൽ മതിയോ? രഹസ്യാന്വേഷണം നടത്താൻ നിർദ്ദേശിച്ച പൊലീസ് തന്നെയാണ് മോൻസണിന് സംരക്ഷണവും നൽകിയത്. ഇതു വിചിത്രമായ നടപടിയാണെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
മോൻസൺ ഇന്ത്യൻ പൗരനായതിനാൽ പൊലീസിന് കേസ് അന്വേഷിക്കാനാവുമെന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിയുടെ മറുപടി. നേരത്തെ ഇ.ഡി യെ ഹർജിയിൽ കക്ഷി ചേർത്തിരുന്നു. മോൻസണിന്റെ ഇടപാടുകളിൽ സംശയം പ്രകടിപ്പിച്ച് അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റ നൽകിയ കത്തിനെ തുടർന്ന് കേസെടുത്തതായി ഇ.ഡിക്കു വേണ്ടി ഹാജരായ കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചു. പൊലീസ് കേസെടുക്കാൻ വൈകിയത് ഇ.ഡിയുടെ അന്വേഷണവും വൈകിപ്പിച്ചു. ഇ.ഡിക്ക് സാമ്പത്തിക കാര്യങ്ങൾ മാത്രമേ അന്വേഷിക്കാനാവൂ. വിദേശത്തുള്ള ഒരു വനിതയ്ക്കെതിരെ പരാമർശമുള്ള കേസിൽ സി.ബി.ഐ പോലെയുള്ള ഏജൻസിയുടെ അന്വേഷണമാണ് ഉചിതമെന്നും ഇ.ഡിയുടെ കേസിലെ പ്രാഥമികാന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകാമെന്നും വ്യക്തമാക്കി. പ്രവാസി സംഘടനയുടെ ഭാരവാഹിയായ അനിത പുല്ലയിലിന് ഈ കേസിൽ എന്താണ് പങ്കെന്ന് അന്വേഷിച്ചോയെന്ന് ഹൈക്കോടതി പൊലീസിനോടു ചോദിച്ചു. ഹർജിക്കാരൻ ഇതുവരെ എതിർ സത്യവാങ്മൂലം നൽകാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. തുടർന്നാണ് ഹർജി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |