ചിറ്റൂർ: കൊയ്ത്തു കഴിഞ്ഞ ചിറ്റൂർ മേഖലയിലെ പാടശേഖരങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് താറാവിൻ കൂട്ടങ്ങളെത്തി. നല്ലേപ്പിള്ളിയിലും പരിസര പ്രദേശങ്ങളിലുമാണ് നിരവധി താറാവിൻ കൂട്ടങ്ങൾ എത്തിയിട്ടുള്ളത്. തമിഴ്നാട്ടിലെ തിരുപ്പത്തൂരിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമായി ലോറികളിൽ ഇവിടെ എത്തിച്ചിട്ടുള്ള താറാവിൻ കൂട്ടങ്ങൾക്ക് മുമ്പുള്ള വർഷങ്ങളെക്കാൾ ഇത്തവണ വളരെ കൂടുതലാണ്.
സാധാരണഗതിയിൽ കൊയ്യുന്ന നെൽക്കതിരുകളിൽ നിന്ന് ഉതിർന്ന് വീഴുന്ന നെന്മണികൾ മാത്രമാണ് താറാവിന് തീറ്റയായി ലഭിക്കുക. എന്നാൽ ഇത്തവണ കനത്ത മഴയിൽ നെൽചെടികൾ വീണ് പകുതിയിലേറെ നെല്ല് ചളിയിലമർന്ന് കൊയ്‌തെടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു മിക്ക പാടശേഖരങ്ങളിലും. ഇത് താറാവിൻ കൂട്ടങ്ങൾക്ക് നല്ല രീതിയിൽ തീറ്റലഭിക്കുന്നുണ്ട്. ഇതുമൂലം താറാവു കർഷകർക്ക് ധാരാളം മുട്ടയും ലഭ്യമാകും.
കർഷകർക്ക് മഴയിൽ നെല്ല് നഷ്ടമായ പ്രയാസമുണ്ടെങ്കിലും കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിൽ വീണ നെല്ല് താറാവുകൾ തിന്നുന്നതിനാൽ നെല്ല് മുളച്ചുപൊങ്ങി അടുത്ത നടീലിനും വിതയിക്കിടയിലും നമ്പ് ഉണ്ടാകില്ല. അതുകൊണ്ട് കളയും കുറവാകുമെന്നതിനാൽ കൂലി ചെലവിൽ ചെറിയൊരു ആദായം നെൽകർഷകർക്ക് ലഭിക്കും. പാടങ്ങളിലും വരമ്പുകളിലെ പൊത്തുകളിലും കിടക്കുന്ന ഞണ്ടുകളെയും മറ്റു ജീവികളെയും താറാവ് ഭക്ഷിക്കുമെന്നതിനാൽ നെൽച്ചെടികളിൽ ഞണ്ടു വെട്ടലും കുറവാകും.
കൂടാതെ താറാവുകൾ രണ്ടും മൂന്നും ദിവസം നെൽപാടത്തു മേയുമ്പോൾ കാഷ്ഠം കൃഷിയിടത്തിൽ വളമാകുകയും ചെയ്യും. ഞടീൽ കഴിഞ്ഞ് നെൽചെടികൾ വേരുപിടിച്ച പാടങ്ങളിൽ താറാവുകളെ ഇറക്കിയാൽ മുളച്ച് പൊങ്ങുന്ന കളകളെ ചവിട്ടിയിളക്കാൻ സാധിക്കുകയും കളകുറവാക്കാൻ ഇത് സഹായകമാകുമെന്ന് കർഷകനായ വി.രാജൻ പറഞ്ഞു.
പാടങ്ങളിൽ താറാവിനെ ഇറക്കുമ്പോൾ നെൽപാടങ്ങളുടെ ഉടമകൾക്ക് താറാവിന്റെ മുട്ട പ്രതിഫലമായി ലഭിക്കുകയും ചെയ്യും. ജലസേചന സൗകര്യങ്ങളുള്ള പാടങ്ങളിലാണ് കൂടുതലായും താറാവുകളെ ഇറക്കുന്നത്. കാരണം താറാവുകളെ തീറ്റ കഴിഞ്ഞു വെള്ളത്തിലിറക്കണം. അതിന് വെള്ളക്കെട്ടുള്ള കുളങ്ങളും അതപോലുള്ള സൗകര്യങ്ങളും ആവശ്യമാണ്. താറാവു കർഷകർ പാടങ്ങളുടെ സമീപത്തുതന്നെ ടാർപോളിൻ ഷീറ്റ് കൊണ്ട് താത്കാലിക കുടിൽ കെട്ടിയാണ് താമസം. ഇവിടത്തെ സീസൺ കഴിഞ്ഞാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്രയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |