മണ്ണാർക്കാട്: പയ്യനെടം റോഡിന്റെ നവീകരണ അനാസ്ഥയ്‌ക്കെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏകദിന നിരാഹാര സമരം നടത്തി. നവീകരണത്തിന്റെ പേരിൽ മുമ്പുള്ള സാഹചര്യത്തേക്കാൾ മോശമായ അവസ്ഥയിൽ പയ്യനെടം റോഡിനെ കണ്ടെത്തുകയും പ്രവർത്തികൾ അനിശ്ചിതാവസ്ഥയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് കൂട്ടായ്മ നിരാഹാരത്തിനൊരുങ്ങിയത്.
മൂന്ന് വർഷം മുമ്പ് കിഫ്ബി ഏറ്റെടുത്ത് 16.5 കോടി രൂപ ചെലവഴിച്ച് നവീകരണം ആരംഭിച്ച പയ്യനെടം റോഡ് നിലവിൽ പരിതാപകരമായ അവസ്ഥയിലാണ്. അശാസ്ത്രീയ നിർമ്മാണ പ്രവൃത്തികളാണ് ഇവിടെ നടന്നത്. റോഡ് നിരപ്പിന് മുകളിലായി അഴുക്കുചാൽ നിർമ്മിച്ചതും നിലവാരമില്ലാത്ത കോൺക്രീറ്റ് നിർമ്മാണവുമെല്ലാം പ്രവൃത്തി മുന്നോട്ട് പോവുന്നതിന് തടസമാവുകയും പ്രവർത്തനം നിലക്കുന്ന സാഹചര്യവും ഉണ്ടായി. തുടക്കത്തിലേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നെങ്കിലും അതൊന്നും വകവയ്ക്കാതെ പ്രവൃത്തി തുടർന്നത് കോടികളുടെ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കിയിട്ടുണ്ട്.
കാൽനട സഞ്ചാരികൾക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പയ്യനെടം ജനകീയ കൂട്ടായ്മ നിരാഹാര സമരം നടത്തിയത്. എം.ഇ.എസ് കല്ലടി കോളേജിന് പരിസരത്ത് നടന്ന സമരം സാംസ്‌കാരിക പ്രവർത്തകൻ കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്തു. റാഫി മൈലംകോട്ടിൽ, കണ്ണൻ മൈലാംപാടം, അലൻ മാത്യു ജോൺ, രാധാകൃഷ്ണൻ, മുഹമ്മദാലി, സിറാജ്, പ്രസാദ്, ജുനൈസ് നെച്ചുള്ളി, ഷാഹിന എന്നിവർ നിരാഹാരസമരത്തിന് നേതൃത്വം നൽകി.
ഐക്യദാഢ്യവുമായി എം.എൽ.എ
ജനകീയ കൂട്ടായ്മയുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി എൻ.ഷംസുദ്ദീൻ എം.എൽ.എ. റോഡ് നവീകരണ പ്രതിസന്ധി നിരവധിതവണ നിയമസഭയിലും കിഫ്ബി അധികൃതരുടെ മുന്നിലും ഉന്നയിച്ചിട്ടുണ്ട്. ഉടൻ ഇടപെടൽ ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും അത്തരം വാക്കുകൾ നിരവധി തവണകേട്ട ഒരു ജനത നടത്തുന്ന സമരത്തിന് തന്റെയും പിന്തുണയുണ്ടാകുമെന്നും സമരവേദിയിലെത്തിയ എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |