പാലക്കാട്: ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തിവരുന്ന സുഭിക്ഷകേരളം പടുതകുളത്തിലെ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ക്ഷീരോത്പതാക സംഘത്തിൽ നടന്നു. പാലക്കാട് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്.ജയസൂജീഷ് ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പതാക സംഘം പ്രസിഡന്റ് സച്ചിദാനന്ത ഗോപാലകൃഷ്ണ കൗണ്ടർ അദ്ധ്യക്ഷത വഹിച്ചു. ക്ഷീരോത്പതാക സംഘം മുൻ സെക്രട്ടറി സുരേഷ്‌കുമാർ, അജിത്കുമാർ, പി.കാളീശ്വരൻ, കറുപ്പുസ്വാമി, തങ്കവേൽ, ആർ.രാഹുൽ, സി.എൻ.വിപിനാകുമാർ എന്നിവർ പങ്കെടുത്തു.
പെരുമാട്ടി പഞ്ചായത്ത് പത്താം വാർഡ് അംഗം പവിത്ര മത്സ്യ വിളവെടുപ്പിൽ ആദ്യവില്പന നടത്തി. കേരളത്തിലെ തന്നെ ആദ്യമായാണ് ഒരു ക്ഷീരോത്പതാക സഹകരണ സംഘം മത്സ്യക്കൃഷി നടത്തി വിളവെടുപ്പ് നടത്തിയത്. സംഘത്തിന്റെ സ്വന്തം സ്ഥലത്താണ് മൂന്ന് സെന്റിൽ പടുതകുളം ഉണ്ടാക്കിയത്. 1000 വാള മീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം മീനിനെ തുടർന്നുള്ള ദിവസങ്ങളിൽ പിടിച്ചു നൽകും. ഈ വർഷം പദ്ധതി പ്രകാരമുള്ള തുകയുടെ 40 ശതമാനവും അടുത്തവർഷങ്ങളിൽ തീറ്റ, മീൻ കുഞ്ഞുങ്ങളുടെ വിലയുടെ 20 ശതമാനവും ലഭിക്കും. ക്ഷീരസംഘങ്ങളുടെ തരിശ് കിടക്കുന്ന സ്ഥലത്ത് പച്ചക്കറി കൃഷി, തീറ്റപ്പുൽക്കൃഷി, മത്സ്യക്കൃഷി മുതലായവ ചെയ്യുക എന്ന ജില്ലാ ക്ഷീരവികസന വകുപ്പിന്റെ ആശയത്തിൽ നിന്നാണ് സംഘം മത്സ്യകൃഷി ചെയ്യുന്നതിന് മുന്നോട്ടു വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |