പാട്യാല: അടുത്തവർഷമാദ്യം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പട്യാല മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് കോൺഗ്രസ് വിട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. 'ഞാൻ പട്യാലയിൽ നിന്ന് മത്സരിക്കും. പട്യാല 400 വർഷമായി ഞങ്ങളോടൊപ്പമുണ്ട്. സിദ്ദു കാരണം ഞാൻ അത് ഉപേക്ഷിക്കാൻ പോകുന്നില്ല' -ക്യാപ്റ്റൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
അമരീന്ദറിന്റെ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് പട്യാല. നാല് തവണ അമരീന്ദറും ഒരു തവണ അദ്ദേഹത്തിന്റെ ഭാര്യ പ്രണീത് കൗറും ഈ സീറ്റിൽ നിന്ന് വിജയിച്ചു. ഇദ്ദേഹത്തിന്റെ പിതാവ് മഹാരാജ സർ യാദവീന്ദർ സിംഗ് പട്യാല നാട്ടുരാജ്യത്തിലെ അവസാനത്തെ മഹാരാജാവായിരുന്നു.
നവംബർ ആദ്യം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുകയും സംസ്ഥാനത്തെ 117 നിയമസഭാ സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്നും അമരീന്ദർ അറിയിച്ചിരുന്നു.
കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്ന് അമരീന്ദർ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻ ക്രിക്കറ്റ് താരമായ സിദ്ദുവുമായുള്ള തർക്കത്തിനൊടുവിലാണ് ക്യാപ്ടൻ അമരീന്ദർ സിംഗിന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |