മാള: കാലം തെറ്റിയ അതിവർഷത്തിൽ നെൽക്കൃഷി വയലിൽ നിന്ന് കരയ്ക്ക് കയറ്റിയ കുട്ടിക്കർഷകർ, ഹൃദയത്തോട് ചേർത്തുവച്ചത് നൂറുമേനിയുടെ സംതൃപ്തി. കൃഷിയുടെ ജീവശാസ്ത്രവും രസതന്ത്രവും കണ്ടും തൊട്ടും അറിയാനുള്ള ശ്രമം വാളൂർ എൻ.എസ്.എച്ച്. സ്‌കൂളിലെ വിദ്യാർത്ഥികൾ തുടങ്ങിയത് 2017 മുതലാണ്. കൃഷി അനുഭവങ്ങളിലൂടെ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെൽക്കൃഷി ചെയ്തത്. ജൈവ രീതിയിൽ വളവും കീട നാശിനിയും പ്രയോഗിച്ചു.
അതിവർഷം പ്രതീക്ഷിച്ച് കൃഷി ഇത്തവണ പാടത്ത് നിന്ന് കരയിലേക്ക് കയറ്റി. സ്‌കൂളിലെ പ്രധാനാദ്ധ്യാപകർ ദീപു എം. മംഗലത്തിന്റെ വീടിനടുത്തുള്ള അര ഏക്കറിലധികമുള്ള കാട് കയറിക്കിടന്നിരുന്ന കരഭൂമിയാണ് ഇതിനായി വെട്ടിത്തെളിച്ചത്. ചിങ്ങം ഒന്നിന് കൃഷിയിറക്കിയത് രണ്ടാഴ്ച കഴിഞ്ഞാൽ കൊയ്യാം. പരമ്പരാഗതമായി കൃഷി ചെയ്യുന്ന ദേവസിക്കുട്ടി, കുന്നുമ്മൽ രവി, ബാലനും ഭാര്യയും വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങളും പിന്തുണയും നൽകി.
കുന്നുമ്മൽ രവിയുടെ നേതൃത്വത്തിലാണ് കൃഷിയിടം ഒരുക്കിയത്. 157 ഓളം വിദ്യാർത്ഥികൾ ഈ കൃഷി പാഠശാലയിലെത്തി. നെൽക്കൃഷി കൂടാതെ മുൻ വർഷങ്ങളിൽ കപ്പലണ്ടി, വിവിധ ഇനം പച്ചക്കറികളും കൃഷി ചെയ്തു. കൊവിഡ് മഹാമാരിയിൽ വിദ്യാലയം അടച്ചിട്ടപ്പോൾ കുട്ടികൾ വീടുകളിൽ പച്ചക്കറി കൃഷി ചെയ്തിരുന്നു. കുട്ടികൾ കൃഷി ചെയ്ത മഞ്ഞൾ കൊവിഡ് പ്രതിരോധത്തിനായി വീടുകളിലെത്തിച്ച് നൽകി. കൃഷിക്ക് വളമായി ചാണകം, ചാരം, ഗോമൂത്രം, ജൈവവളം എന്നിവയാണ് ഉപയോഗിച്ചത്. നെൽച്ചെടികളുടെ വളർച്ച ഓരോ ഘട്ടത്തിലും കൃഷിയിടത്തിലെത്തുന്ന കുട്ടികൾ മറ്റുള്ളവരെ ഗൂഗിൾ മീറ്റിലൂടെ അറിയിക്കും.
115 ദിവസത്തെ മൂപ്പുള്ള ശ്രേയസ് വിത്താണ് വിതച്ചത്. വരും വർഷങ്ങളിലും ചെയ്യും. കൊയ്ത്ത് കഴിയുമ്പോൾ പയറോ, എള്ളോ കൃഷി ചെയ്യും. കൃഷി ചെയ്യുന്നതും പഠിക്കുന്നതും നല്ല അനുഭവമാണ്
ഇ.ആർ. ശ്രീദേവി
വിദ്യാർത്ഥിനി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |