മുംബയ്: ആഗോള സുരക്ഷിതത്വം, അതിർത്തി തർക്കം, സമുദ്ര മേധാവിത്വം തുടങ്ങിയ കാരണങ്ങളാൽ ലോകരാജ്യങ്ങൾ സൈനിക ശക്തി വർദ്ധിപ്പിക്കാൻ നിർബന്ധിതമാവുമ്പോൾ ഉത്തരവാദിത്വമില്ലാത്ത ചില രാജ്യങ്ങൾ സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടി അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ തെറ്റായി വ്യാഖാനിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇത് സമുദ്രനിയമങ്ങൾ പാലിക്കുന്ന രാജ്യങ്ങൾക്ക് തടസമുണ്ടാക്കുന്നുവെന്നും ആഗോള സമുദ്ര മേധാവിത്വത്തിന് ശ്രമിക്കുന്ന ചൈനയുടെ പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നശീകരണകപ്പൽ ഐ.എൻ.എസ് വിശാഖപട്ടണം രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനം ഇന്ത്യൻ നാവികസേനയുടെ കൂടി ഉത്തരവാദിത്വമാണ്. സമാധാനം ഇല്ലാതാക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ചില നിരുത്തരവാദ രാജ്യങ്ങൾ അവരുടെ ഇടുങ്ങിയ താത്പര്യങ്ങളും ആധിപത്യ പ്രവണതകളും കൊണ്ട് സമുദ്ര നിയമം സംബന്ധിച്ച യു.എൻ കൺവെൻഷന് തെറ്റായ വ്യാഖാനങ്ങൾ നൽകുന്നു. ഇന്ത്യ യുദ്ധക്കപ്പൽ നിർമ്മിക്കുന്നത് രാജ്യത്തിന് വേണ്ടി മാത്രമല്ല, ലോകത്തിന്റെ മൊത്തം ആവശ്യത്തിനാണ്. ഐ.എൻ.എസ് വിശാഖപട്ടണത്തിലെ സൗകര്യങ്ങൾ ഭാവിയിലെ ആവശ്യങ്ങൾ ലക്ഷ്യമിട്ടുള്ളതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഐ.എൻ.എസ് വിശാഖപട്ടണം
റഡാറുകൾക്ക് അദൃശ്യമായ നശീകരണ കപ്പൽ
ഇന്ത്യൻ മഹാസമുദ്രവു ശാന്തസമുദ്രവും അറ്റ്ലാന്റിക് സമുദ്രവും സഞ്ചാര പരിധിയിൽ
163 മീറ്റർ നീളം , 17 മീറ്റർ വീതി
നാവികരും ജീവനക്കാരും 315
നിർമ്മാണം മുംബയ് മാസഗോൺ കപ്പൽശാല.
ബറാക് ഭൂതല-വ്യോമ മിസൈൽ, ബ്രഹ്മോസ് ഭൂതല-ഭൂതല മിസൈൽ, ടോർപിഡോ ട്യൂബ്‌സ്- ലോഞ്ചേഴ്‌സ്, തോക്ക് തുടങ്ങിയ ആയുധങ്ങൾ
2015ൽ തുടങ്ങിയ പ്രൊജക്ട് 15ബി ശ്രേണിയിലെ നാല് കപ്പലുകളിൽ ആദ്യത്തേത്
35,800 കോടി രൂപയുടെ പദ്ധതി
വിശാഖപട്ടണം, മൊർമുഗോവ, ഇംഫാൽ, സൂറത്ത് എന്നീ നഗരങ്ങളുടെ പേരുകളാണ് നാലു യുദ്ധക്കപ്പലുകൾക്ക്
മറ്റ് മൂന്നെണ്ണം 2022 മുതൽ കമ്മിഷൻ ചെയ്യും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |