കൊച്ചി: വനിതകളെ ഏജന്റുമാരും കാരിയറുമാക്കി സംസ്ഥാനത്തെമ്പാടും ലഹരിമാഫിയ പിടിമുറുക്കുമ്പോൾ, സംശയ നിഴലിലുള്ള സ്ത്രീകളുടെ താമസസ്ഥലങ്ങളിൽ പരിശോധന പോലും നടത്താനാകാതെ എക്സൈസ്. സേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ കുറവാണ് കാരണം.
അയ്യായിരത്തിലധികം ഉദ്യോഗസ്ഥരിൽ 555 പേർ മാത്രമാണ് വനിതകൾ. ഇതിലധികവും ഓഫീസ് ഡ്യൂട്ടിക്കാരും. 2019ൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫയൽ ചുവപ്പുനാടയിൽ കുടുങ്ങി. കൊച്ചിയിലെ വിവാദ മയക്കുമരുന്ന് കേസിൽ പ്രമുഖ ആസൂത്രകരിൽ ഒരാൾ യുവതിയായ ടീച്ചറാണ്. മൂന്ന് മാസത്തിനിടെ പത്തിലേറെ യുവതികൾ എറണാകുളം ജില്ലയിൽ വിവിധ മയക്കുമരുന്നു കേസുകളിൽ കുടുങ്ങി. 2014ലാണ് സേനയിൽ ആദ്യമായി വനിതാ സിവിൽ എക്സൈസ് ഓഫീസർമാരെ നിയമിച്ചത്. ഇവർക്ക് പ്രൊമോഷൻ ആകാത്തതിനാൽ മറ്ര് തസ്തികകളിലൊന്നും വനിതകളില്ല.
കേസാകുന്ന അന്വേഷണം
എക്സൈസ് ഉദ്യോഗസ്ഥർ പലപ്പോഴും ഭീതിയോടെയാണ് വീടു പരിശോധന പൂർത്തിയാക്കുന്നത്. പ്രതികളുടെ ബന്ധുക്കളും മറ്റും പരിശോധനയ്ക്കിടെ അപമാനിച്ചെന്ന് പരാതിപ്പെടുന്നതാണ് കാരണം. വനിതാ ഉദ്യോഗസ്ഥർ ഒപ്പമുണ്ടെങ്കിൽ ഇത്തരം പരാതികൾ ഒഴിവാകും. സ്ത്രീകളെ ഉടനെ കസ്റ്റഡിയിലെടുക്കാനുമാകും.
എക്സൈസിന്റെ ആൾബലം
സർക്കിൾ ഇൻസ്പെക്ടർ -130
എക്സൈസ് ഇൻസ്പെക്ടർ - 345
അസി.എക്സൈസ് ഇൻസ്പെക്ടർ -84
പ്രിവിന്റീവ് ഓഫീസർ- 1016
സിവിൽ എക്സൈസ് ഓഫീസർ- 2000
വനിതാ സിവിൽ എക്സൈസ് ഓഫീസർ-555
വനിതാ ഉദ്യോഗസ്ഥർ
തിരുവനന്തപുരം- 47
കൊല്ലം - 42
പത്തനംതിട്ട- 34
ഇടുക്കി- 34
കോട്ടയം- 49
ആലപ്പുഴ- 35
എറണാകുളം 52
തൃശൂർ - 46
പാലക്കാട്- 54
മലപ്പുറം- 39
കോഴിക്കോട് - 32
വയനാട് -21
കണ്ണൂർ- 49
കാസർകോട് - 21
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |