കോഴിക്കോട്: ജാതി ആക്ഷേപം നടത്തിയ അസി.പബ്ളിക് പ്രോസിക്യൂട്ടർക്കെതിരെ നല്ലളം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. പെരിന്തൽമണ്ണ ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ അസി. പബ്ളിക് പ്രോസിക്യൂട്ടർ നൗഷാദിനെതിരെയാണ് കേസ്. പട്ടികജാതി ചെറുമ സമുദായത്തിൽ പെടുന്ന റിട്ട. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ( അഡ്മിനിസ്ട്രേഷൻ ) പെരുവയൽ സ്വദേശി ബാബുരാജ് നൽകിയ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കണ്ണാടിക്കുളത്ത് ഒരു വനിതാ അസി. പബ്ളിക് പ്രോസിക്യൂട്ടറുടെ ഗൃഹപ്രവേശനത്തിന് എത്തിയതായിരുന്നു ഇരുവരും. ബാബുരാജ് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനായി തുടരുന്ന സമയത്ത് നൗഷാദിനെ സ്ഥലം മാറ്റിയതിലുള്ള വിരോധത്തിലാണെന്ന് പറയുന്നു ' നീ ചെറുമന് അധികാരപണി കിട്ടിയ കളിയല്ലേ കളിച്ചത് ' എന്ന് അധിക്ഷേപിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി. നല്ലളം പൊലീസ് എസ്.സി -എസ്. ടി വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഫറോക്ക് അസി. കമ്മിഷണർ എം.എം സിദ്ദിഖിനാണ് അന്വേഷണ ചുമതല. പരാതിക്കാരന്റെയും ഗൃഹപ്രവേശം നടത്തിയ വനിതാ അസി. പബ്ളിക് പ്രോസിക്യൂട്ടറുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |