അമ്പലപ്പുഴ: സി.പി.എം തോട്ടപ്പള്ളി ബ്രാഞ്ച് കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവനെ കാണാതായി ഒന്നരമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താതെ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അടക്കം നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ഒരു പുരോഗതിയും അന്വേഷണത്തിലുണ്ടായിട്ടില്ല.ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് സി.പി.എം ലോക്കൽ കമ്മറ്റി അംഗം മുഖ്യമന്ത്രിക്കടക്കം പരാതിയും നൽകിയിരുന്നു.
കഴിഞ്ഞ സെപ്തംബർ 29 നാണ് സജീവനെ കാണാതായത്. അന്ന് മത്സ്യബന്ധനം കഴിഞ്ഞ് വീടിന് സമീപമുള്ള ഹാർബറിൽ സജീവൻ ഓട്ടോയിൽ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്ന് ഒരു വിവരവുമില്ല. തുടർന്ന്
സജീവന്റെ ഭാര്യ സജിത ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും നൽകിയിരുന്നു. ഭരണകക്ഷിയുടെ പ്രവർത്തകനാണെങ്കിലും തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനത്തിനെതിരെ നിപാടെടുത്തയാളാണ് സജീവൻ.ഖനനത്തിനെതിരെ നടക്കുന്ന സമരത്തിലും പങ്കാളിയായിരുന്നു. സജീവന്റെ ഈ പ്രവൃത്തി ചില നേതാക്കളെ രോഷാകുലരാക്കിയിരുന്നതായും സംസാരമുണ്ട്.
സജീവനെ കാണാതായ ദിവസം മുതൽ തോരാ കണ്ണീരുമായി കഴിയുകയാണ് വ്യദ്ധമാതാവും ഭാര്യയും അടങ്ങിയ കുടുബം. കഴിഞ്ഞ ദിവസം ഇവരുടെ വീട് സന്ദർശിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ സി.ബി.ഐ അന്വേ ക്ഷണം ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയും, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ധർണ നടത്തി. സജീവന്റെ തിരോധാനത്തിലെ ദുരൂഹത അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മേൽ ഉന്നത സമ്മർദ്ദമുള്ളതായും അന്വേഷണത്തിന് വിലങ്ങുതടിയാകുന്നത് ഇതാണെന്നും ആക്ഷേപമുണ്ട്. അമ്പലപ്പുഴ സി.ഐ. ദ്വിജേഷിനാണ് അന്വേഷണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |