തിരുവനന്തപുരം: ഹലാൽ വിഷയത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി ഫേസ് ബുക്ക് പോസ്റ്രിട്ട സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി. പിന്നാലെ ഫേസ് ബുക്ക് പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ. 'ഹിന്ദുവിനും ക്രിസ്താനിക്കും മുസൽമാനും പരസ്പരം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഈ നാട്ടിൽ ജീവിക്കാനാകില്ല എന്ന് മനസിലാക്കിയാൽ നല്ലത്. ഒരു സ്ഥാപനം തകർക്കാൻ ഒരു പോസ്റ്റ് മതി, പക്ഷേ, അതുവഴി പട്ടിണിയിലാവുക എല്ലാ വിഭാഗങ്ങളിലെയും മനുഷ്യരാണ്. വികാരമല്ല വിവേകമാണ് മുന്നോട്ട് നയിക്കേണ്ടത്' എന്നാണ് സന്ദീപ് ഫേസ് ബുക്കിൽ കുറിച്ചത്. അതോടെ അത് ബി.ജെ.പി നിലപാടിന് വിരുദ്ധമാണെന്ന ആക്ഷേപം ശക്തമായി. തുടർന്ന്
ഹലാൽ വിഷയത്തിൽ പാർട്ടി നിലപാട് കടുപ്പിച്ചും വ്യക്തമാക്കിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ രംഗത്തെത്തി.
ഹലാലിനെ കുറിച്ച് പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്ന് സുധീർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്. അതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. പാർട്ടിയുടെ ഭാരവാഹികൾ വ്യക്തിപരമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ അത് പാർട്ടി നിലപാടുമായി ചേർന്ന് പോകുന്നതാവണം. അല്ലാത്തപക്ഷം അത് പാർട്ടി പരിശോധിക്കും. പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും സംസ്ഥാന സർക്കാർ നിരോധിക്കണമെന്നാണ് പാർട്ടി നിലപാട്. ഹലാൽ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ല. ഇതിന് മതത്തിന്റെ മുഖാവരണം നൽകി കേരളത്തിന്റെ പൊതുസമൂഹത്തിൽ വർഗീയ അജണ്ട നടപ്പാക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുകയാണ്. അതിനുവേണ്ടി മതത്തെ കൂട്ടുപിടിക്കുകയാണ്. ആ തീവ്രവാദ സംഘടനകൾക്ക് ഇടതുപക്ഷ സർക്കാർ കൂട്ടുനിൽക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും സുധീർ പറഞ്ഞു. തുടർന്നാണ് സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിച്ചത്. അച്ചടക്കമുള്ള പ്രവർത്തകൻ എന്ന നിലയ്ക്കാണ് ഫേസ് ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്ന് സന്ദീപ് വാര്യർ പിന്നീട് പറഞ്ഞു.
ഹലാലിന് പിന്നിൽ മതതീവ്രവാദ
അജണ്ട: കെ. സുരേന്ദ്രൻ
കോഴിക്കോട് : ഹലാൽ സംസ്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ മത തീവ്രവാദ അജണ്ടയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മത തീവ്രവാദികൾ ശ്രമിക്കുകയാണ്. സർക്കാർ ഇക്കാര്യം പരിശോധിക്കണം.
കേരളത്തിലെ മുസ്ലിം സഹോദരന്മാർ സ്ഥാപനങ്ങൾ തുടങ്ങിയതിനും ജീവിതം കരുപ്പിടിപ്പിച്ചതിനും നീണ്ട വർഷത്തെ പഴക്കമുണ്ട്. ഹലാൽ ഹോട്ടലുകൾ വന്നതിന് പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മതപരമായി തമ്മിലടിപ്പിക്കാനും സംഘർഷമുണ്ടാക്കാനും ശ്രമിക്കുന്ന ശക്തികളാണ്. ഹലാൽ ഹോട്ടലുകൾ ബഹിഷ്കരിക്കണമെന്ന് പറഞ്ഞിട്ടില്ല.
തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങളുടെ കാര്യത്തിൽ ബി.ജെ.പി പ്രവർത്തകരുടെയും ജനങ്ങളുടെയും ആശങ്ക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിക്കും. പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയായിട്ടും കേരള പൊലീസിന് ഒരുതുമ്പും കിട്ടിയില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്. കേരള പൊലീസ് മതഭീകരവാദ ശക്തികളെ സഹായിക്കുകയാണ്.
കെ. റെയിൽ വിഷയത്തിൽ ബി.ജെ.പി കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ബിനീഷ് കോടിയേരിയുടെ കേസിൽ സി.പി.എം നേതാക്കൾ ആരോപണം ഉന്നയിച്ചാൽ മറുപടി പറയും. കേസിലെ പ്രതി പറയുന്നതിന് മറുപടി പറയേണ്ട ആവശ്യമില്ലെന്നും കെ. സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹലാൽ സമ്പ്രദായവും
ബോർഡുംനിരോധിക്കണം: പി. സുധീർ
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിൽ ഹലാൽ സമ്പ്രദായവും ബോർഡും സംസ്ഥാന സർക്കാർ നിരോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ആവശ്യപ്പെട്ടു. മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ സുധീർ പാർട്ടി നിലപാടിനെതിരെ ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |