തിരുവനന്തപുരം: ദത്തെടുക്കൽ വിവാദത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളാണോയെന്ന പരിശോധനയ്‌ക്ക് സാമ്പിളുകൾ നൽകി അനുപമയും അജിത്തും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലാണ് ഇരുവരും ഡിഎൻഎ പരിശോധനയ്‌ക്കായി സാമ്പിൾ നൽകിയത്. പരിശോധനാഫലം മൂന്ന് ദിവസങ്ങൾക്കകമേ ലഭിക്കൂ. ആന്ധ്രയിൽ നിന്നുമെത്തിച്ച കുഞ്ഞിന്റെ സാമ്പിൾ രാവിലെ ശേഖരിച്ചിരുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ അനുമതിയിൽ പാളയത്തുളള നിർമ്മല ശിശുഭവനിലാക്കി. ഇവിടെവച്ച് വിശദമായ ആരോഗ്യപരിശോധനയ്‌ക്ക് ശേഷം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി അധികൃതർ നിർമ്മല ശിശുഭവനിലെത്തി ഡിഎൻഎ സാമ്പിൾ എടുത്തു. മുൻപ് തന്റെ സാന്നിദ്ധ്യത്തിൽ കുട്ടിയുടെ വൈദ്യപരിശോധന ഇന്നുതന്നെ നടത്തണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഓഗസ്‌റ്റ് ആറിനാണ് കുഞ്ഞിനെ ആന്ധ്രാ ദമ്പതികൾക്ക് കൈമാറിയത്. 2020 ഒക്‌ടോബർ 23ന് ശിശുക്ഷേമസമിതിയിൽ ലഭിച്ച കുഞ്ഞ് തന്റെതാണെന്ന അനുപമയുടെ പരാതി നിലനിൽക്കെയായിരുന്നു കുഞ്ഞിന്റെ കൈമാറ്റം. ശിശുക്ഷേമസമിതിയ്‌ക്ക് മുന്നിൽ സമരത്തിലിരിക്കെ കഴിഞ്ഞ ദിവസം അനുപമ ബോധരഹിതയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |