കോട്ടയം: കാട്ടുപന്നിയെ ക്ഷുദ്രജീവികളുടെ പട്ടികയിൽപ്പെടുത്തേണ്ടെന്ന കേന്ദ്ര തീരുമാനത്തിൽ നിരാശരായി ജില്ലയിലെ കർഷകർ. മുൻപ് വനാതിർത്തികളിൽ മാത്രമായിരുന്നു കാട്ടുപന്നി ശല്യമെങ്കിൽ ഇപ്പോൾ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപിച്ചു. പാമ്പാടി പോലുള്ള പഞ്ചായത്തുകൾ വരെ ഇപ്പോൾ കാട്ടുപന്നിയെക്കൊണ്ട് പൊറുതി മുട്ടുകയാണ്.
രണ്ടു വർഷം മുമ്പു വരെ ഏതാനും പഞ്ചായത്തുകളിൽ മാത്രം ഒതുങ്ങിയിരുന്ന കാട്ടുപന്നികൾ ഇപ്പോൾ ജില്ലയിലെ പത്തിലേറെ പഞ്ചായത്തുകളിലേയ്ക്ക് വ്യാപിച്ചു. എരുമേലി, മണിമല, മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽ കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. വനവുമായി വിദൂര ബന്ധം മാത്രമുള്ള കൂട്ടിക്കൽ, പാറത്തോട്, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വാഴൂർ, നെടുംകുന്നം, കങ്ങഴ, കൂരോപ്പട, പാമ്പാടി പഞ്ചായത്തുകളിലും ഇപ്പോൾ ശല്യം രൂക്ഷമാണ്.
പ്രളയശേഷം കൂടി
പ്രളയത്തിൽ വെള്ളത്തിനൊപ്പം എത്തിയ കാട്ടുപന്നികൾ മറ്റു പഞ്ചായത്തുകളിലും പെറ്റുപെരുകി. വെട്ടാതെ കാടുപിടിച്ചു കിടക്കുന്ന റബർ തോട്ടങ്ങളെല്ലാം പന്നികളുടെ വിഹാര കേന്ദ്രമാണ്. കൂട്ടമായി എത്തുന്ന പന്നികൾ കപ്പ, ചേമ്പ്, കാച്ചിൽ എന്നിവയെല്ലാം തിന്നുനശിപ്പിക്കും. പടക്കം പൊട്ടിച്ചും നിറമുള്ള തോരണങ്ങൾ വലിച്ചുകെട്ടിയും കൃഷിയിടത്തിൽ കാവലിരുന്നും പന്നിയെ തുരത്താൻ കർഷകർ ശ്രമിക്കാറുണ്ടെങ്കിലും വിജയിക്കാറില്ല.
മറ്റ് മൃഗങ്ങളും നാട്ടിൽ
കാട്ടാന മുതൽ കാട്ടുപോത്തും കുരങ്ങും കുറുക്കനും മയിലും വരെ ഇപ്പോൾ നാട്ടിലുണ്ട്. കോരുത്തോട്- എരുമേലി പഞ്ചായത്തുകളിലാണ് കാട്ടുപോത്തിന്റെ സാന്നിദ്ധ്യം കൂടുതൽ. മണിമല മുതൽ തോട്ടയ്ക്കാട് വരെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി കുറക്കനെ കാണുന്നുണ്ട്. കുരങ്ങ് ശല്യവും രൂക്ഷമാണ്. മയിലിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും കൃഷി നശിപ്പിച്ചിട്ടില്ല. പെരുമ്പാമ്പ്, കാട്ടുപൂച്ച എന്നിവ വളർത്തുമൃഗങ്ങളെ കൊന്ന നിരവധി സംഭവങ്ങളുണ്ട്.
5 വർഷം നൽകിയ നഷ്ടപരിഹാരം:
9.39 ലക്ഷം രൂപ
'' ജണ്ടയിട്ട് തിരിച്ചിരിക്കുന്ന വനാതിർത്തിക്കുള്ളിൽ വന്യജീവികളെ സംരക്ഷിക്കേണ്ടത് വനംവകുപ്പാണ്. കൃഷിഭൂമിയിൽ അനധികൃതമായി കടക്കുന്ന വന്യജീവികളെ കൊല്ലാൻ കർഷകന് അവകാശം നൽകണം''
- അഡ്വ.വി.സി സെബാസ്റ്റ്യൻ, ദേശീയ ജനറൽ സെക്രട്ടറി ഇൻഫാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |