മുംബയ്: ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസ് അന്വേഷിച്ച എൻ സി ബി സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെയ്ക്ക് ബോംബെ ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി. സമീർ വാങ്ക്ഡെയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാൻ സാധിക്കില്ലെന്ന് ബോബെ ഹൈക്കോടതി വ്യക്തമാക്കി. സമീർ വാങ്ക്ഡെയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് മഹാരാഷ്ട്ര മന്ത്രിയായ നവാബ് മാലിക്കിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് എൻ സി ബി ഉദ്യോഗസ്ഥന്റെ പിതാവ് ധ്യാൻദേവ് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലുള്ള ഇടക്കാല ഉത്തരവിലാണ് ജസ്റ്റിസ് മാധവ് ജംദാറിന്റെ വിധി.
സമീർ വാങ്ക്ഡെയ്ക്കെതിരെ നവാബ് മാലിക്ക് നടത്തിയിട്ടുള്ള ആരോപണങ്ങളും ട്വീറ്റുകളും മന്ത്രിക്ക് എൻ സി ബി ഉദ്യോഗസ്ഥന്റെ മേലുള്ള വ്യക്തി വൈരാഗ്യം നിമിത്തം ഉള്ളതാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് മാധവ് ജംദാർ ഉത്തരവിൽ വ്യക്തമാക്കി. എന്നിരുന്നാലും നവാബ് മാലിക്ക് മഹാരാഷ്ട്ര മന്ത്രിയായതിനാലും സമീർ വാങ്ക്ഡെയ്ക്കെതിരെ അദ്ദേഹം നടത്തിയ ആരോപണങ്ങൾ എൻ സി ബി ഉദ്യോഗസ്ഥന്റെ തൊഴിലുമായി ബന്ധപ്പെട്ടുള്ളത് ആയതിനാലും നവാബ് മാലിക്കിനെ പൂർണമായും വിലക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. എങ്കിലും ഭാവിയിൽ സമീർ വാങ്ക്ഡെയ്ക്കെതിരെയോ കുടുംബത്തിനെതിരെയോ ഏതെങ്കിലും രീതിയിലുള്ള ആരോപണം ഉന്നയിക്കുന്നെങ്കിൽ അതിന്റെ വസ്തുത പരിശോധിച്ച് ബോദ്ധ്യം വന്നതിനു ശേഷം മാത്രമേ ചെയ്യാവൂ എന്നും കോടതി നവാബ് മാലിക്കിനോട് നിർദ്ദേശിച്ചു.
സമീർ വാങ്ക്ഡെ ഒരു മുസ്ലീം ആയിട്ടാണ് ജനിച്ചതെന്നും എന്നാൽ എൻ സി ബിയിൽ ജോലി നേടുന്നതിന് വേണ്ടി എസ് സി വിഭാഗത്തിൽപ്പെട്ട ഹിന്ദുവാണെന്ന് വ്യാജ രേഖയുണ്ടാക്കിയെന്നുമാണ് നവാബ് മാലിക്കിന്റെ ആരോപണം. ഈ ആരോപണം സാധൂകരിക്കുന്നതിന് വേണ്ടി നവാബ് മാലിക്ക് സമീർ വാങ്ക്ഡെയുടേത് എന്ന് കരുതുന്ന സ്കൂൾ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ട്വിറ്ററിൽ പങ്ക് വച്ചിരുന്നു. കഴിഞ്ഞ ദിവസം നവാബ് മാലിക്കിന്റെ മകൾ നിലോഫർ സമീർ വാങ്ക്ഡെയുടെ വിവാഹ ക്ഷണക്കത്ത് എന്ന് കരുതുന്ന രേഖയും ട്വിറ്ററിൽ പങ്കി വച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ നവാബ് മാലിക്കിന്റെ മകൾ നിലോഫറിന്റെ ഭർത്താവ് സമീർ മാലിക്കിനെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സമീർ വാങ്ക്ഡെ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |