കൊച്ചി: കാലാവസ്ഥാ ഗവേഷണരംഗത്ത് ആഗോളപ്രശസ്തി നേടിയ മൂന്ന് മലയാളി ശാസ്ത്രജ്ഞരെ കൊച്ചി സർവകലാശാലയിൽ ഇന്നാരംഭിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ അനുസ്‌മരിക്കും. ആദരവ് അർപ്പിച്ച് പ്രത്യേക തപാൽ കവർ പുറത്തിറക്കും.
കാലാവസ്ഥാ വ്യതിയാനം: പ്രത്യാഘാതങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഇന്നാരംഭിക്കുന്ന സമ്മേളനത്തിൽ വൈകിട്ട് 4.45ന് പ്രകാശനം ചെയ്യും. ഡോ.ആർ. അനന്തകൃഷ്ണൻ, അന്ന മാണി, പ്രൊഫ.പി.ആർ. പിഷാരടി എന്നിവരെയാണ് അനുസ്‌മരിക്കുന്നത്.
ഡോ.ആർ. അനന്തകൃഷ്ണൻ
നോബൽ സമ്മാനജേതാവ് സി.വി. രാമന്റെ ശിഷ്യൻ. പൂനെ ഐ.ഐ.ടി.എമ്മിന്റെ മുൻ ഡയറക്ടറാണ്. മദ്രാസ് സർവകലാശാലയിൽ നിന്ന് സി.വി. രാമന്റെ കീഴിലാണ് 1937ൽ ഡി.എസ്‌സി ബിരുദം നേടിയത്. അന്തരീക്ഷ, കാലാവസ്ഥാ വിഷയങ്ങളിൽ നിരവധി ഗവേഷണങ്ങൾ നടത്തി. ജനീവയിലെ വേൾഡ് മീറ്ററോളജിക്കൽ ഓർഗനൈസേഷനുമായി ചേർന്നും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി സർവകലാശാലയിൽ മീറ്ററോളജിയിൽ എം.എസ്.സി കോഴ്സിന് ആരംഭം കുറിച്ചു. 1999ൽ നിര്യാതനായി.
അന്ന മാണി
ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പിന്റെ ഡപ്യൂട്ടി ഡയറക്ടറായിരുന്നു. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബി.എസ്.സി നേടി. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നോബൽ സമ്മാനജേതാവ് സി.വി. രാമന്റെ ശിഷ്യയായിരുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ ഉപരിപഠനം നടത്തി. ബ്രിട്ടീഷ് മെറ്റീരിയോളജിക്കൽ ഓഫീസിലും ഒരുവർഷം പ്രവർത്തിച്ചു.
ഇന്ത്യ മെറ്റീരിയോളജിക്കൽ വകുപ്പിൽ ദീർഘകാലം പ്രവർത്തിച്ചു. വേൾഡ് മെറ്റീരിയോളജിൽ സൊസൈറ്റി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇടുക്കിയിലെ പീരുമേട് സ്വദേശിയായ അന്ന മാണി 2001ൽ നിര്യാതയായി.
പ്രൊഫ.പി.ആർ. പിഷാരടി
ഇന്ത്യൻ റിമോട്ട് സെൻസിംഗിന്റെ പിതാവ് എന്നറിയപ്പെടുന്ന അന്താരാഷ്ട്ര പ്രശസ്തനായ ഗവേഷകൻ. വേൾഡ് മെറ്റീരിയോളജിക്കൽ സൊസൈറ്റി ഉൾപ്പെടെ നിരവധി ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. തെങ്ങിലെ രോഗങ്ങൾ കണ്ടെത്താൻ റിമോട്ട് സംവിധാനം വികസിപ്പിച്ചതിലൂടെ ദേശീയ ശ്രദ്ധ നേടി. അഹമ്മദാബാദ് ഐ.എസ്.ആർ.ഒ സ്‌പേസ് ആപ്ളിക്കേഷൻ സെന്ററിലെ റിമോട്ട് സെൻസിംഗ് സെന്റർ ഡയറക്ടറായി പ്രവർത്തിച്ചു. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1970 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 2002 ൽ നിര്യാതനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |