മാലിന്യത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ അഴിമതിയുടെയും തട്ടിപ്പിന്റെയും അനാസ്ഥയുടെയും പിടിപ്പുകേടിന്റെയും നേർക്കാഴ്ചയാണ് കൊച്ചിൻ കോർപ്പറേഷന്റെ ബ്രഹ്മപുരം മാലിന്യപ്ളാന്റ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ, കരാർ മാഫിയ കൂട്ടുകെട്ടിന്റെ ഉത്തമോദാഹരണമായ ഈ പ്ളാന്റിനെക്കുറിച്ചുള്ള ലേഖന പരമ്പരയുടെ ഒന്നാം ഭാഗം.
കൊച്ചി: പുലിവാൽ കല്യാണം എന്ന ചിത്രത്തിൽ മറുനാട്ടിൽ നിന്നുള്ള യാത്രയ്ക്കിടെ കാറിൽ ചാരികിടന്ന് ഉറങ്ങുന്ന സലിംകുമാറിന്റെ കഥാപാത്രം മാലിന്യത്തിന്റെ മണമടിക്കുമ്പോൾ "കൊച്ചി എത്തി" എന്നുപറഞ്ഞ് ഞെട്ടി ഉണരുന്ന ഒരു രംഗമുണ്ട്. കൊച്ചി എന്നു കേൾക്കുമ്പോൾ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന രംഗമാണിത്. മാലിന്യം നിസാര വിഷയമല്ല. ഹെൽത്ത് ഇൻസ്പക‌്‌ടർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്‌ട്രീയക്കാർ, വാഹനഉടമകൾ, കരാറുകാർ എന്നിങ്ങനെ നീളുന്ന അഴിമതിചങ്ങലയാണ് കൊച്ചിയിലെ മാലിന്യസംസ്കരണം. നഗരത്തിലെയും അഞ്ച് മുനിസിപ്പാലിറ്റികളിലെയും മൂന്ന് പഞ്ചായത്തുകളിലെയും മാലിന്യങ്ങൾ ചെന്നെത്തുന്ന ബ്രഹ്മപുരം പ്ളാന്റ് ഭരണക്കാരുടെ പിടിപ്പുകേടിന് തെളിവായി നിലകൊള്ളുന്നു.
തുടക്കം ഇങ്ങനെ
90 കളുടെ മദ്ധ്യത്തിലാണ് മാലിന്യപ്രശ്നം രൂക്ഷമാകുന്നത്. അന്ന് കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിനാണ്. സോമസുന്ദരപ്പണിക്കരാണ് മേയർ. മാലിന്യം ഒരു സ്ഥലത്തും തള്ളാൻ നാട്ടുകാർ അനുവദിക്കാതെ വന്നതോടെ ഇത് കുഴിച്ചുമൂടുന്നതിനായി ചേരാനെല്ലൂർ പഞ്ചായത്തിൽ കോർപ്പറേഷൻ നാല് ഏക്കർ സ്ഥലം വാങ്ങി. വൈകാതെ അവിടെയും എതിർപ്പായി. അനുയോജ്യമായ സ്ഥലം തേടിയുള്ള യാത്ര തരിശായി കിടക്കുന്ന പാടശേഖരങ്ങളും കരഭൂമിയുമുള്ള ബ്രഹ്മപുരത്ത് ചെന്നെത്തി. 53 ഏക്കർ സ്ഥലം കോർപ്പറേഷൻ സ്വന്തം ഫണ്ടുപയോഗിച്ച് വാങ്ങി. ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് പ്ളാന്റിനായി 51 ഏക്കർ വി.എസ്. സർക്കാരും ഏറ്റെടുത്തു.
104: ബ്രഹ്മപുരത്ത് കോർപ്പറേഷന്റെ അധീനതയിലുള്ളത് 104 ഏക്കർ സ്ഥലം
സർക്കാർ നൽകിയ സ്ഥലവില പോരെന്ന് പറഞ്ഞ് ബ്രഹ്മപുരംകാർ കോടതിയെ സമീപിച്ചതോടെ വ്യവഹാരങ്ങൾ വർഷങ്ങൾ നീണ്ടു
160 കോടി : കോടതി ഉടമകൾക്ക് 160 കോടി നഷ്ടപരിഹാരമായി വിധിച്ചു.
5.5 കോടി: ഈ തുക നൽകിയ സർക്കാർ ഇതിന്റെ പേരിൽ 5.5 കോടി വീതം കോർപ്പറേഷൻ ഫണ്ടിൽ നിന്ന് തിരിച്ചുപിടിക്കുന്നു
തുടക്കത്തിലേ പാളി
കരഭൂമിയിൽ പ്ളാന്റ് പണിയാനായിരുന്നു കോർപ്പറേഷന്റെ ആദ്യ പദ്ധതി. എന്നാൽ അതിനിടെ മാലിന്യപ്രശ്നം രൂക്ഷമായി. പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങി. ആറു മാസത്തിനുള്ളിൽ പ്ളാന്റ് നിർമ്മാണം പൂർത്തിയാക്കണമെന്ന് കോടതി അന്ത്യശാസനം നൽകി. കരഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ മേഴ്സി വില്യംസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചതുപ്പുനിലത്ത് പ്ളാന്റ് നിർമ്മിച്ചു. 2009 ൽ മാലിന്യസംസ്കരണവും ആരംഭിച്ചു. സി.ഇ.ഡി (സെന്റർ ഫോർ എൻവയോൺമെന്റൽ ഡെവല്‌മെന്റ് ) എന്ന ഏജൻസിയെ പ്ളാന്റ് നടത്തിപ്പ് ഏല്പിച്ചു.
ഭരണം മാറി, പ്ളാന്റ് ചരിഞ്ഞു
2010 ൽ യു.ഡി.എഫ് അധികാരത്തിലെത്തി. അധികം വൈകാതെ പ്ളാന്റിന് ചരിവുവന്നു. ഇടിഞ്ഞുവീഴാറായ ഈ പ്ളാന്റിൽ അറ്റകുറ്റപ്പണി നടത്തിയാണ് മാലിന്യസംസ്കരണം തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |