തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനമടക്കം അവശേഷിക്കുന്ന പാർട്ടി പുനഃസംഘടനയ്ക്കുള്ള ചർച്ചകൾ ഇന്നുമുതൽ വീണ്ടും സജീവമാക്കാൻ സംസ്ഥാന നേതൃത്വം. ഇന്നലെ രാത്രിയോടെ തലസ്ഥാനത്തെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പുനഃസംഘടന സംബന്ധിച്ച നിർണായക ചർച്ചകളിലേക്ക് ഇന്ന് കടക്കും.
നാളെയും മറ്റന്നാളുമായി പുതിയ കെ.പി.സി.സി ഭാരവാഹികൾക്കായി നെയ്യാർ ഡാമിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഈ ശില്പശാലയിലും ഇതുമായി ബന്ധപ്പെട്ട വിവിധവശങ്ങൾ ചർച്ചയാവും.
സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നോമിനേഷനിലൂടെയുള്ള പുനഃസംഘടനാ നടപടികൾ നിറുത്തിവയ്ക്കണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം നേതൃത്വം പൂർണമായി അവഗണിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ കണ്ടെങ്കിലും പ്രയോജനമുണ്ടായില്ല. അതേസമയം, മുതിർന്ന നേതാക്കളെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടെയും നിർവാഹക സമിതിയുടെയും കാര്യത്തിൽ ഇരുവരുടെയും നിർദ്ദേശങ്ങൾ പരിഗണിക്കാൻ തയാറായത് പോലെ ഇനിയങ്ങോട്ടുള്ള പുനഃസംഘടനാ കാര്യങ്ങളിലുമുണ്ടാകും.
പുനഃസംഘടനയ്ക്കെതിരെ നിലപാടെടുത്തിട്ടുള്ള എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ അതുകൊണ്ടുതന്നെ ചർച്ചകളോട് കൈക്കൊള്ളുന്ന സമീപനമെന്താകുമെന്നതും ഉറ്റുനോക്കപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ടുകൾ പുതുതായെത്തുന്ന അച്ചടക്കസമിതിക്ക്
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികൾ അന്വേഷിച്ച വിവിധ മേഖലാസമിതികൾ കെ.പി.സി.സിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ അതേപടി പുതുതായി രൂപീകരിക്കാൻ പോകുന്ന പാർട്ടി അച്ചടക്കസമിതിയുടെ പരിഗണനയ്ക്കായി വിടാനാണ് നേതൃത്വത്തിന്റെ തീരുമാനം. കെ.പി.സി.സി സെക്രട്ടറിമാർക്കൊപ്പം തന്നെ പുതിയ അച്ചടക്കസമിതിയെയും പ്രഖ്യാപിക്കും. ഒരു ചെയർമാനും മൂന്നോ നാലോ അംഗങ്ങളും ഉൾപ്പെടുന്നതാകും അച്ചടക്കസമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |